തൊഴിലുറപ്പ് പദ്ധതിയിൽ ഞെട്ടിക്കുന്ന തിരിച്ചടി; 15.33 കോടി തൊഴിൽദിനങ്ങൾ 7.67 കോടിയായി, പുതിയ പദ്ധതി തിരിച്ചടിയായെന്ന് വിലയിരുത്തൽ
text_fieldsന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ വികസിത് ഭാരത്–ഗ്യാരന്റി ഫോർ റൂറൽ എംപ്ലോയ്‌മെന്റ് ആൻഡ് അജീവിക മിഷൻ പദ്ധതി ആരംഭിച്ചതോടെ തൊഴിൽദിനങ്ങളിൽ വൻ ഇടിവ്.
ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ജൂലൈയിൽ തൊഴിലുറപ്പ് പദ്ധതിയിൽ 15.33 കോടി തൊഴിൽദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാലിത് ഈ വർഷം ജൂലൈയിൽ 7.67 കോടി തൊഴിൽ ദിനങ്ങൾ മാത്രമായി കുറഞ്ഞിരിക്കുകയാണ്. ആകെ 49.94 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ ഒന്നിനാണ് രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി പുതിയ പദ്ധതി നിലവിൽ വന്നത്. പ്രതിപക്ഷത്തിന്റെ അടക്കം വലിയ വിമർശനങ്ങളെ മറികടന്നാണ് പുതിയ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയത്.
അതേസമയം, ജൂലൈയിൽ ഏകദേശം ഒമ്പത് കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ വിശദീകരണം. പദ്ധതിയുടെ ഡാഷ്ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത് 7.67 കോടി തൊഴിൽ ദിനങ്ങളാണ്. പദ്ധതിയുടെ ഭാഗമായി തൊഴിൽ ലഭിച്ച ഗ്രാമീണ കുടുംബങ്ങളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.
ജൂലൈയിൽ 68.94 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് പദ്ധതിയുടെ പ്രയോജനം നേടിയത്. കഴിഞ്ഞ വർഷം ഇതേ മാസം പദ്ധതി വഴി തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 1.42 കോടിയായിരുന്നു. ഇതോടെ കുടുംബങ്ങളുടെ എണ്ണത്തിൽ 51.45 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് ജൂലൈയിലെ തൊഴിൽ ദിനങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബങ്ങളുടെ എണ്ണവും.
കഴിഞ്ഞ നാല് വർഷത്തെ ശരാശരി 1.72 കോടി കുടുംബങ്ങളെ അപേക്ഷിച്ച് ഈ ജൂലൈയിൽ തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം ഏകദേശം 40 ശതമാനം മാത്രമാണ്. അതേസമയം, കഴിഞ്ഞ നാല് വർഷത്തെ ജൂലൈയിലെ ശരാശരി 21.56 കോടി തൊഴിൽ ദിനങ്ങളെ അപേക്ഷിച്ച് ഈ വർഷം ജൂലൈയിൽ രേഖപ്പെടുത്തിയ 7.67 കോടി തൊഴിൽ ദിനങ്ങൾ ഏകദേശം 35 ശതമാനം മാത്രമാണ്.
തൊഴിൽ സൃഷ്ടിയിലെ ഇടിവ് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്. പ്രത്യേകിച്ച് ഇത്തവണ കാലവർഷം ക്രമരഹിതമായ സാഹചര്യത്തിൽ ഗ്രാമീണ തൊഴിലാളികൾക്ക് തൊഴിലുറപ്പ് പദ്ധതി പ്രധാന ആശ്രയമാകേണ്ട സമയത്താണ് തൊഴിൽ ദിനങ്ങളിൽ ഇടിവുണ്ടായിരിക്കുന്നത്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് കണക്കുകൾ പ്രകാരം ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് മൂന്ന് വരെ രാജ്യത്തെ 741 ജില്ലകളിൽ മഴക്കുറവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതേസമയം, പദ്ധതി നടപ്പാക്കുന്നതിൽ യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിലപാട്. പുതിയ പദ്ധതിയിലേക്കുള്ള മാറ്റം സുഗമമായും സാങ്കേതികവിദ്യയുടെ സഹായത്തോടെയും നടപ്പാക്കിയതായി മന്ത്രാലയം അവകാശപ്പെട്ടു. 2026-27 സാമ്പത്തിക വർഷത്തേക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 95,692 കോടി രൂപയുടെ റെക്കോർഡ് ബജറ്റ് വിഹിതമാണ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

