എപ്സ്റ്റീനെ നാല് തവണ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി
text_fieldsന്യൂഡൽഹി: യു.എസിലെ ലൈംഗിക കുറ്റവാളി എപ്സ്റ്റീനെ താൻ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ഇന്റർനാഷണൽ പീസ് ഡെലിഗേഷന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ചയെന്നും മന്ത്രി വിശദീകരിച്ചു. രാഹുൽ ഗാന്ധി തനിക്കെതിരെ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഹർദീപ് സിങ് പുരിയുടെ വാർത്താസമ്മേളനം.
ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡെലിഗേഷന്റെ ഭാഗമായി മുന്നോ അല്ലെങ്കിൽ പരമാവധി നാല് തവണയോ എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. ഞങ്ങളുടെ കൂടിക്കാഴ്ചക്ക് എപ്സ്റ്റീനിന്റെ കുറ്റകൃത്യങ്ങളുമായി ഒരു ബന്ധവുമില്ലെന്നും ഹർദീപ് സിങ് പുരി പറഞ്ഞു. എപ്സ്റ്റീനിന്റെ പ്രവർത്തനങ്ങളിൽ തനിക്ക് ഒരു താൽപര്യവുമില്ല. ഞാൻ അങ്ങനെയൊരു ആളല്ല. രാഹുൽ ഗാന്ധി ഇമെയിലുകൾ കൃത്യമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹർദീപ് സിങ് പുരിയും ജെഫ്രി എപ്‌സ്റ്റീനും തമ്മിൽ നടന്ന ഇമെയിൽ ചാറ്റുകളുടെ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുന്നതിനും നിക്ഷേപങ്ങളെക്കുറിച്ചുള്ള ചർച്ചകളുമൊക്കെ ഇതിലുള്‍പ്പെട്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. യുഎസ് നീതിന്യായ വകുപ്പ് ജനുവരി 30നാണ് ഈ ഇ-മെയിലുകൾ പരസ്യപ്പെടുത്തിയത്. 2014 ജൂൺ മുതൽ 2017 ജൂൺ വരെയുള്ള ഏതാണ്ട് മൂന്ന് വർഷത്തെ വിവരങ്ങളാണ് ഇതിലുള്ളത്. എപ്‌സ്റ്റീന്റെ ന്യൂയോർക്കിലെ വസതിയിൽ വെച്ച് കുറഞ്ഞത് മൂന്ന് കൂടിക്കാഴ്ചകളെങ്കിലും പുരിയുമായി നടന്നതായാണ് വെളിപ്പെടുത്തല്‍.
ഇതിന് പുറമെ സിലിക്കൺ വാലിയിലെ നിക്ഷേപകരുമായി ബന്ധിപ്പിക്കാൻ എപ്‌സ്റ്റീൻ നിരന്തരമായ ശ്രമങ്ങൾ നടത്തിയിരുന്നതായും വെളിപ്പെടുത്തുന്നു. ആ സമയത്ത് ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും പുരി, ബിജെപി അംഗമായിരുന്നു. ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് വിരമിച്ച ശേഷം ന്യൂയോർക്കിലെ ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന തിങ്ക് ടാങ്കിൽ ജോലി ചെയ്തുവരികയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

