ശ്രീരാമനെ അപമാനിച്ചെന്ന് ആരോപണം; അഭിജീത് ദിപ്‌കെയ്ക്ക് നേരെയുള്ള മഷി പ്രയോഗത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് പുരുഷാവകാശ പ്രവർത്തക
text_fieldsന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന സമരത്തിനിടെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ ഇന്നലെ മഷി പ്രയോഗം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുവതി. ‘പുരുഷ് ആയോഗ്’ എന്ന സംഘടനയുടെ പ്രസിഡന്റും പുരുഷാവകാശ പ്രവർത്തകയുമായ ബർഖ ത്രേഹൻ ആണ് രംഗത്തെത്തിയത്.
തന്റെ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ശ്രീരാമനെ അപമാനിച്ചപ്പോൾ അഭിജീത് ദിപ്‌കെ അത് കണ്ട് ചിരിച്ചതിനാലാണ് ഇത്തരമൊരു പ്രവൃത്തി താൻ ചെയ്തതെന്നും ബർഖ അവകാശപ്പെട്ടു. ശനിയാഴ്ച നടന്ന സംഭവത്തിനുശേഷം പുറത്തുവിട്ട എക്സ് പോസ്റ്റിലൂടെയാണ് ബർഖ ഇക്കാര്യം വ്യക്തമാക്കിയത്. താനൊരു കടുത്ത ഹിന്ദുവാണെന്നും പരസ്യമായി ദൈവത്തെ അധിക്ഷേപിച്ചതിൽ അതീവ ദുഃഖമുണ്ടെന്നും പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്നും ബർഖ ത്രേഹൻ ആരോപിച്ചു.
"അതെ, ബർഖ ത്രേഹൻ ആയ ഞാൻ തന്നെയാണ് അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി എറിഞ്ഞത്. കാരണം, അദ്ദേഹത്തിന്റെ കോക്രോച്ച് ജനത പാർട്ടിയുടെ വേദിയിൽ എന്റെ പ്രഭു ശ്രീരാമചന്ദ്രൻ അപമാനിക്കപ്പെട്ടപ്പോൾ അദ്ദേഹം ചിരിക്കുകയായിരുന്നു. ഞാൻ ഒരു കടുത്ത ഹിന്ദുവാണ്. എനിക്ക് അതിൽ കടുത്ത വിഷമമുണ്ടായിരുന്നു. ഇത് എന്റെ പ്രതിഷേധമായിരുന്നു, ഇതിൽ ഞാൻ അഭിമാനിക്കുന്നു. ജയ് ഹിന്ദ്. ജയ് ശ്രീറാം," -ബർഖ ത്രേഹൻ എക്സിൽ പങ്കുവെച്ചു.
നീറ്റ് പരീക്ഷാക്രമക്കേടുകൾക്കെതിരെ ശനിയാഴ്ച ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ അഭിജീത് ദിപ്‌കെ സംസാരിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രസംഗപീഠത്തിന് അടുത്തേക്ക് എത്തിയ ബർഖ പെട്ടെന്ന് ദിപ്‌കെയുടെ മുഖത്തേക്ക് മഷി ഒഴിക്കുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്നവർ ഇവരെ തടഞ്ഞുവെക്കുകയും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരെ സംഭവസ്ഥലത്തുനിന്ന് നീക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വിഭാഗം ആളുകൾ മതവികാരം സംരക്ഷിക്കാനുള്ള ബർഖയുടെ നീക്കത്തെ പ്രശംസിക്കുമ്പോൾ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇത്തരത്തിൽ തടസ്സപ്പെടുത്തുന്നതിനെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

