മേക്കേദാട്ടു അണക്കെട്ട്; ‘ശിവകുമാർ അനുകൂലമായി സംസാരിച്ചു, വിജയ് മൗനം പാലിച്ചു’ ആരോപണവുമായി ഡി.എം.കെ
text_fieldsചെന്നൈ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട മേക്കേദാട്ടു അണക്കെട്ട് പദ്ധതിയെ ചൊല്ലി വിജയ് സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി ഡി.എം.കെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണമേഖലാ കൗൺസിൽ യോഗത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മേക്കേദാട്ടു പദ്ധതി നടപ്പാക്കുന്നതിന് അനുകൂലമായി സംസാരിച്ചപ്പോൾ, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതിയെ എതിർത്ത് പ്രതികരിച്ചില്ലെന്നും മൗനം പാലിച്ചുവെന്നും ഡി.എം.കെ ആരോപിച്ചു. ആഗസ്റ്റ് 20ന് മഹാബലിപുരത്തായിരുന്നു ദക്ഷിണമേഖലാ കൗൺസിൽ യോഗം.
കാവേരി നദിയിലെ ജലസംഭരണവുമായി ബന്ധപ്പെട്ട മേക്കേദാട്ടു പദ്ധതി കർണാടകയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. തമിഴ്നാട് അതിനെ ശക്തമായി എതിർക്കുകയും ചെയ്യുന്നുണ്ട്. ദക്ഷിണമേഖലാ കൗൺസിൽ യോഗത്തിൽ ശിവകുമാർ മേക്കേദാട്ടു പദ്ധതിയെ പിന്തുണച്ച് സംസാരിച്ചു. പദ്ധതി കർണാടകക്കൊപ്പം തമിഴ്നാടിനും പുതുച്ചേരിക്കും പ്രയോജനപ്പെടുമെന്ന് അദ്ദേഹം വാദിച്ചു. ‘മേക്കേദാട്ടുവിലെ ഓരോ തുള്ളി വെള്ളവും തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും കർഷകർക്ക് പ്രയോജനപ്പെടും’ ശിവകുമാർ പറഞ്ഞു. കർണാടകയുടെ നിയമപരമായ ജലാവകാശം സംരക്ഷിക്കുന്നതിനൊപ്പം അയൽ സംസ്ഥാനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് ഡി.എം.കെ എം.പി ദയാനിധി മാരൻ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കർണാടക മുഖ്യമന്ത്രി മേക്കേദാട്ടു അണക്കെട്ടിന് അനുകൂലമായി തുറന്ന നിലപാട് സ്വീകരിച്ചപ്പോൾ, തമിഴ്നാട് മുഖ്യമന്ത്രി വിജയ് അവിടെയുണ്ടായിരുന്നിട്ടും പദ്ധതിയെ എതിർത്ത് ഒരു വാക്കുപോലും പറഞ്ഞില്ലെന്ന് ദയാനിധി മാരൻ ആരോപിച്ചു. തമിഴ്നാടിന്റെ കാവേരി ജലാവകാശവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് കൂടുതൽ വ്യക്തമായി പറയേണ്ടതുണ്ടെന്ന ആവശ്യവും ഉയർന്നു.
എന്നാൽ, മേക്കാദാട്ടു എന്ന പേര് പ്രത്യേകം പരാമർശിക്കാതെ, താഴ്ന്ന നദീതീര സംസ്ഥാനത്തിന്റെ ന്യായമായ വിഹിതത്തെ ബാധിക്കുന്ന ഉയർന്ന നദീതീര സംസ്ഥാനത്തിന്റെ ഏതൊരു ഇടപെടലും നിയമപരമായ ചട്ടക്കൂടിനുള്ളിൽ തുടരണമെന്ന് വിജയ് ചൂണ്ടിക്കാട്ടുകയായിരുന്നു.
കർണാടകയിലെ രാമനഗര ജില്ലയിൽ കാവേരി നദിക്ക് കുറുകെ ഒരു വലിയ ബാലൻസിങ് റിസർവോയർ നിർമിക്കാനുള്ള പദ്ധതിയാണ് മേക്കേദാട്ടു. തമിഴ്നാട് അതിർത്തിക്ക് സമീപമാണ് പദ്ധതി പ്രദേശം. കർണാടകയുടെ വാദമനുസരിച്ച് പദ്ധതി കുടിവെള്ള ആവശ്യങ്ങൾക്കും ജലസംഭരണത്തിനും സഹായിക്കും. എന്നാൽ, കർണാടകയിൽ ഡാം നിർമിക്കുന്നത് വരൾച്ചാ കാലത്ത് തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കാവേരി വെള്ളത്തെ ബാധിക്കുമെന്നാണ് തമിഴ്നാടിന്റെ പ്രധാന ആശങ്ക.
അതേസമയം, ജൂലൈ 29 മുതൽ ആഗസ്റ്റ് രണ്ടു വരെ കർണാടക നിർദേശിച്ച അളവിന്റെ ഒരു ഭാഗം മാത്രമാണ് വെള്ളം വിട്ടതെന്ന് തമിഴ്നാട് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആഗസ്റ്റ് മൂന്നിന് വിജയ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവ് നടപ്പാക്കണമെന്നും കർണാടകയിലെ റിസർവോയറുകളിൽ 10 ദിവസത്തിലൊരിക്കൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

