മേഘാലയയിലെ 900 പോളിങ് സ്റ്റേഷനുകൾ പ്രശ്ന ബാധിതമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ
text_fieldsഷില്ലോങ്: തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഘാലയയിലെ 900 പോളിങ് സ്റ്റേഷനുകൾ പ്രശ്ന ബാധിതമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എഫ്.ആർ ഖാർകോങ്കോർ. ഈ പോളിങ് സ്റ്റേഷനുകളിൽ മുമ്പ് അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് 119 സായുധ പൊലീസ് സേനയെ തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
"ഗാരോ, ഖാസി ഹിൽസ് മേഖലയിൽ നേരത്തെ തീവ്രവാദ ഗ്രൂപ്പുകൾ സജീവമായിരുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ ചില അനിഷ്ട സംഭവങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 3,482 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചത്. ഗാരോ കുന്നുകളിൽ ചില പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അവിടെ അംഗങ്ങൾ തമ്മിൽ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തർക്കം പിന്നീട് പരിഹരിച്ചു. ഷില്ലോങ്ങിലും സമാന സംഭവങ്ങൾ നടന്നെങ്കിലും അവിടെയും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്"- ഖാർകോങ്കോർ പറഞ്ഞു.
അതേസമയം, ബംഗ്ലാദേശുമായുള്ള മേഘാലയയുടെ അന്താരാഷ്ട്ര അതിർത്തി മാർച്ച് രണ്ട് വരെ സീൽ ചെയ്ത് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കി. സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, അന്താരാഷ്ട്ര അതിർത്തിയിൽ 144 ഏർപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.