നദ്ദയുമായുള്ള കൂടിക്കാഴ്ച സമയനഷ്ടം -സി.ജെ.പി; 70 പേർ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: കേന്ദ്ര മന്ത്രി ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്ച സമയനഷ്ടം മാത്രമായിരുന്നുവെന്നും അവരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും സി.ജെ.പി വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. "അവരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. അടുത്ത തവണ, അവർ പ്രതിഷേധ സ്ഥലത്തേക്ക് വരുന്നതുവരെ ഞങ്ങൾ അവരോട് സംസാരിക്കില്ല. അവർ നമ്മുടെ സമയത്തിന് വില നൽകുന്നില്ലെങ്കിൽ, ഞങ്ങൾ അവരുടെ സമയത്തിനും വില നൽകുന്നില്ല," അശുതോഷ് റാങ്ക കൂട്ടിച്ചേർത്തു. റാം മനോഹർ ലോഹിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പരിക്കേറ്റ പ്രതിഷേധക്കാരെ പാർട്ടിയുടെ മുഖ്യ വക്താവ് സൗരവ് ദാസ് സന്ദർശിക്കുന്നുണ്ടെന്നും സി.ജെ.പിയുടെ അശുതോഷ് റാങ്ക വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പാർലമെന്റ് മാർച്ചും പ്രതിഷേധവും ശക്തമാക്കിയിരിക്കെ, ഇന്നലെ കേന്ദ്രം സമരക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഇന്നലെ പൊലീസ് അതിരൂക്ഷമായ അടിച്ചമർത്തൽ നടപടി സ്വീകരിച്ചെങ്കിലും സമരം ഇന്നും തുടരുമെന്ന് സി.ജെ.പി അറിയിച്ചു.
തിങ്കളാഴ്ച രാവും പകലും നീണ്ട പ്രതിഷേധത്തിനും സംഘർഷത്തിനുമിടയിൽ മാർച്ചിൽ പങ്കെടുത്ത 70 പ്രക്ഷോഭകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 60 സമരക്കാർക്ക് പരിക്കേറ്റു. 118 സേനാംഗങ്ങൾക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പ്രതിഷേധക്കാർക്കു നേരെ പൊതുമുതൽ നശിപ്പിക്കൽ, കലാപത്തിന് ശ്രമിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായിരുന്നു തിങ്കളാഴ്ച. സി.ജെ.പി ആഹ്വാനം ചെയ്ത "സൻസാദ് ചലോ" പാർലമെന്റ് മാർച്ചിന് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ആയിരക്കണക്കിന് പേർ എത്തിയിരുന്നു. ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് നീങ്ങുന്ന വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തി വീശിയതോടെ പ്രതിഷേധം സംഘർഷത്തിലേക്കു നീങ്ങുകയായിരുന്നു. സമരക്കാർ പാർലമെന്റിന് അടുത്തെത്തിയതോടെ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടിരുന്നു.
ഇതിനിടെ പ്രക്ഷോഭകർക്കും പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ് നടപടിയെയും മഴയെയും അതിജീവിച്ച് സമരം രാത്രിവൈകിയും പ്രക്ഷുബ്ധമായി തുടർന്നു. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ വീഡിയോകളും പരിശോധിക്കാനും അക്രമം വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കാനും തുടങ്ങിയതായി ഡൽഹി പൊലീസ് അറിയിച്ചു. അവസാനം സി.ജെ.പിയുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറായെങ്കിലും സമരക്കാരുടെ ആവശ്യങ്ങളോട് മുഖംതിരിക്കുകയായിരുന്നു. ഇന്നും സമരം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജൂൺ 20-നാണ് ജന്തർ മന്തറിൽ സി.ജെ.പി സമരം തുടങ്ങിയത്. ജൂൺ 28 മുതൽ സോനം വാങ്ചുക്കും നിരാഹാര സമരം തുടങ്ങി. സമരം തുടർന്നതോടെ സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും, സമരത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തതോടെ ജൂലൈ 18-ന് ഡൽഹി പൊലീസ് നാടകീയ നീക്കത്തിലൂടെ അദ്ദേഹത്തെ സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് നീക്കി. എന്നാൽ ആശുപത്രിയിലും അദ്ദേഹം സമരം തുടരുകയാണ്. വാങ്ചുക്കിന്റെ അറസ്റ്റിനു പിന്നാലെ അഭിജിത് ദീപ്കെ സമരവേദിയിൽ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

