അടുത്ത ഇര? പൊലീസ്വേട്ടയിൽ ഭയന്നുവിറച്ച് മീറത്ത്
text_fieldsമീറത്ത്: പൊലീസ് കരുതിക്കൂട്ടിയാണ് അത് ചെയ്തത്. മുസ്ലിംകളായതാണ് കാരണം. കൊല്ലപ്പെട്ട അഞ്ചുപേരിൽ മൂന്നുപേർക്ക് വെടിയേറ്റത് നെഞ്ചിൽ. രണ്ടുപേർക്ക് നെറ്റിയിലും. ആൾക്കൂട്ടത്തെ പിരിച്ചുവിടാനാണെങ്കിൽ അരക്ക് താഴെയായിരുന്നല്ലോ വെടിവെക്കേണ്ടത്? എന്നാൽ, ഇത് കൊല്ലാൻ വേണ്ടിത്തന്നെയാണ്. നടുക്കംമാറാത്ത മീറത്തിൽനിന്നുയരുന്ന അടക്കിപ്പിടിച്ച സംസാരമാണിത്. ആരൊക്കെയാണ് കൊല്ലപ്പെട്ടത് എന്ന് വെളിപ്പെടുത്താൻപോലും ബന്ധുക്കൾ ഭയക്കുന്നു. ഇതേ നഗരപരിധിയിൽ 1987ലുണ്ടായ ഹാഷിംപുര കൂട്ടക്കൊലയാണ് പ്രായംചെന്നവരുടെ മനസ്സിലേക്ക് വരുന്നത്. അന്ന് 42 മുസ്ലിംകളെയാണ് സായുധപൊലീസ് വിഭാഗം വർഗീയകലാപത്തിനിടെ വെടിവെച്ചുകൊന്നത്. ഈമാസം 20ന് പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിെൻറ മറവിലാണ് ഇത്തവണ അഞ്ച് യുവാക്കൾക്ക് ജീവൻ നഷ്ടമായത്. എന്നാൽ, പൊലീസ് തോക്ക് ഉപയോഗിച്ചിട്ടേയില്ലെന്നാണ് ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി. സിങ്ങിെൻറ വിശദീകരണം.
ഓട്ടോ ഓടിക്കാനിറങ്ങി; തിരിച്ചുവന്നില്ല
20കാരനായ മുഹമ്മദ് ആസിഫ് പതിവുപോലെ തെൻറ വാടകറിക്ഷ ഓടിക്കാനാണ് കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ, തിരിച്ചുവന്നില്ല. ഫക്രുദ്ദീൻ അലി അഹ്മദ് നഗറിലെ ചെറിയ വീട്ടിലിരുന്ന് 46കാരനായ ഈദുൽ ഹസൻ നെഞ്ചുരുകി മകെൻറ വിയോഗവാർത്ത പറഞ്ഞു. ഹാപുർ റോഡിൽവെച്ച് നെഞ്ചിെൻറ ഇടതുഭാഗത്ത് വെടിയേറ്റായിരുന്നു അവിവാഹിതനായ ആസിഫിെൻറ മരണം. സംഭവമറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ പാഞ്ഞെത്തിയെങ്കിലും കുടുംബാംഗങ്ങളെ അങ്ങോട്ട് അടുപ്പിച്ചില്ല. പിന്നീട് ശനിയാഴ്ച വൈകീട്ട് നാലുമണിക്കാണ് മകെൻറ മൃതദേഹം വിട്ടുകിട്ടുന്നത്. തങ്ങളുടെ പരിസരത്ത് മറ്റൊരു യുവാവുകൂടി കൊല്ലപ്പെട്ടതിനാൽ മൃതദേഹം വീട്ടിൽ കൊണ്ടുപോകാൻ അനുവദിച്ചില്ല. അതിനാൽ, പൊലീസ്നിർദേശപ്രകാരം മറ്റൊരിടത്ത് പെട്ടെന്ന് ഖബറടക്കുകയായിരുന്നുവെന്നും ഹസൻ കൂട്ടിച്ചേർത്തു. ആസിഫാണ് അക്രമങ്ങൾക്ക് നേതൃത്വംനൽകിയതെന്നാണ് ഇപ്പോൾ പൊലീസിെൻറ ആരോപണം. അവെൻറ ആധാർ കാർഡിലെ ഡൽഹി വിലാസം ചൂണ്ടിക്കാട്ടി ഡൽഹിയിൽനിന്ന് 25-30പേരെ അക്രമത്തിനായി ആസിഫ് ഇവിടെ കൊണ്ടുവന്നുവെന്നും പൊലീസ് ആരോപിക്കുന്നതായി പിതാവ് പറയുന്നു. ഇന്നുവരെ മകനെതിരെ ഒരു കേസുപോലും ഉണ്ടായിട്ടില്ലെന്നും നിസ്സഹായനായി അദ്ദേഹം പറയുന്നു.
തലതുളച്ച് വെടുയുണ്ട
തൊട്ടടുത്ത തെരുവിൽ 80കാരനായ ഹസീബ് അൻസാരിയും ഈദുൽ ഹസെൻറ അതേ വേദനയിലാണ്. അൻസാരിയുടെ 24കാരനായ മകൻ അലീം അൻസാരി തല തുളഞ്ഞുപോയ വെടിയുണ്ടയേറ്റാണ് മരിച്ചത്. തന്തൂരി റൊട്ടിയുണ്ടാക്കുന്ന ജോലിയായിരുന്നു അലീമിന്. ധാബയിൽനിന്ന് ജോലികഴിഞ്ഞ് മടങ്ങുേമ്പാഴായിരുന്നു വെടിയേറ്റത്. വിവാഹിതനാണ്. പൗരത്വഭേദഗതി നിയമം എന്താണെന്നുപോലും തനിക്കറിയില്ലെന്നും നെറ്റിയിലാണ് അലീമിന് വെടിയേറ്റതെന്നും അലീമിെൻറ സഹോദരൻ സലാവുദ്ദീൻ അൻസാരി പറയുന്നു. അലീമിെൻറ മൃതദേഹവും വളരെ വൈകിയാണ് പൊലീസ് വിട്ടുനൽകിയത്.
കണ്ടവർക്കുനേരെ വെടി
ലിസാദി ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റാഷിദ് നഗറിൽ തെരുവിെൻറ കവാടത്തിൽനിന്നാണ് പൊലീസ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമരത്തിെൻറ ഭാഗമല്ലാത്തവർക്കും വെടിയേറ്റു. കൂലിവേലക്കാരനായ സഹീർ അഹ്മദ്(55) ആണ് ഇവിടെ വെടിയേറ്റ് മരിച്ചത്. ഭാര്യയും 22കാരിയായ മകളും വിവാഹത്തിൽ പങ്കെടുക്കാൻ ബുലന്ദ്ശഹറിൽ പോയ സമയത്താണ് സഹീർ കൊല്ലപ്പെട്ടത്. ബീഡി വാങ്ങാൻ വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് വെടിയേറ്റതെന്ന് സംഭവം കണ്ട അയൽവാസിയായ ഇംറാൻ പറഞ്ഞു.
അവർ അനാഥർ
ഫിറോസ്നഗറിലെ മുഹമ്മദ് ആസിഫ്(33)മരിച്ചതും അവിചാരിതമായാണ്. ജോലി ചെയ്യുന്ന ടയർ കടയിൽനിന്ന് മടങ്ങിവരുേമ്പാഴാണ് നെഞ്ചിൽ വെടിയേറ്റത്. പിന്നീട് ആശുപത്രിയിൽ മരിച്ചു. ഭാര്യയും മൂന്നു കുട്ടികളുമാണ് ആസിഫിന്. ഒരുകുട്ടിക്ക് 10 വയസ്സ്. ഒരാൾക്ക് മൂന്നു വയസ്സ്. ഇളയകുട്ടിക്ക് ആറു മാസം. സമരം നടക്കാത്ത ട്യൂബ്വെൽ തിരാഹ റോഡിലാണ് പഴയസാധനങ്ങൾ വിൽക്കുന്ന മുഹ്സിൻ(28) കൊല്ലപ്പെട്ടത്. വൈകീട്ട് നാലിന് ചന്തയിൽനിന്ന് കാലിത്തീറ്റ വാങ്ങാൻ പോയപ്പോഴാണ് മുഹ്സിന് നെഞ്ചിൽ വെടിയേറ്റതെന്ന് മൂത്ത സഹോദരൻ മുഹമ്മദ് ഇംറാൻ പറഞ്ഞു.
വളഞ്ഞിട്ട് പൊലീസ്
അതേസമയം, 253പേർക്കെതിരെ 15 എഫ്.ഐ.ആറുകളാണ് പൊലീസ് എടുത്തിരിക്കുന്നത്. കലാപകാരികൾ എന്നുപറഞ്ഞ് നിരവധിപേരുടെ ചിത്രങ്ങളും തെരുവുകളിൽ പതിച്ചിട്ടുണ്ട്. രാത്രി പൊലീസ് വന്ന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുമെന്ന ഭീതിയിലാണ് തങ്ങൾ ഓരോ ദിവസവും തള്ളി നീക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം പടരുേമ്പാഴും ഏറ്റവുമധികംപേർ കൊല്ലപ്പെട്ടത് യു.പിയിലാണ്; 19പേർ. 800ഓളം പേരെ അറസ്റ്റ് ചെയ്യുകയും ആയിരക്കണക്കിനാളുകൾക്കെതിരെ കേസെടുക്കുകയും ചെയ്തു ഇവിടെ. കാൺപൂരിൽ മാത്രം 21,500 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.