അവർ രക്തസാക്ഷികൾ; ഉലയാത്ത മനസ്സുമായി മീററ്റ് ഇരകളുടെ ബന്ധുക്കൾ
text_fieldsമീററ്റ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട 21ൽ ആറുപേരുടേയും ജീവൻ നഷ്ടമായത് മീററ്റിൽ. എല്ലാവരും തീർത്തും സാധാരണക്കാർ. സ്വന്തമായി വീടുപോലുമില്ലാത്തവർ. താമസിക്കുന്ന വാടക വീടുകൾക്കാകട്ടെ നാലുവശവും മറയ്ക്കുന്ന ചുമരുകൾപോലും കഷ്ടി. എന്നാൽ, ഉറ്റവർ വേർപിരിഞ്ഞ കനത്ത നഷ്ടത്തിനിടയിലും പോരിെൻറ വീര്യം തുടിക്കുന്ന വാക്കുകളാണ് കുടുംബാംഗങ്ങളിൽനിന്ന് കേൾക്കാൻ സാധിക്കുന്നത്.
42കാരനായ മകനെ നഷ്ടമായ 75കാരനായ മുൻഷി, 22കാരനായ പേരമകനെ നഷ്ടമായ 60കാരി നസീബ, ആറുമാസമെത്തിയ കുഞ്ഞിനെ അനാഥമാക്കി, ഭർത്താവിനെ നഷ്ടപ്പെട്ട 25കാരിയായ ഇംറാന എന്നിവരെല്ലാം പുതിയ സാഹചര്യങ്ങളോട് ഉറച്ച വാക്കുകളോടെയാണ് പ്രതികരിക്കുന്നത്. അവരുടെ ധൈര്യം നിങ്ങളെ അമ്പരപ്പിക്കുമെന്ന് മുഹമ്മദ് ആസാദ് എന്ന പ്രദേശവാസി പറയുന്നു. അടിച്ചമർത്തുന്നവർക്കെതിരെ തലയുയർത്തിപ്പിടിച്ച് പോരാടിയവരാണ് മീററ്റുകാർ. ചരിത്രം അതിന് സാക്ഷിയാണെന്നും ആസിഫ് കൂട്ടിച്ചേർത്തു. 1857ൽ ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം തുടങ്ങിയത് ഇവിടെനിന്നാണ്. മംഗൾ പാണ്ഡെ രക്തസാക്ഷിയായതും മീറത്തിൽതന്നെ. അന്ന് ഭരണഘടന നിലവിൽ വരാനാണ് ജനങ്ങൾ ജീവൻ ത്യജിച്ചതെങ്കിൽ ഇന്ന് അത് സംരക്ഷിക്കാനാണ് പോരാട്ടം -ആസാദ് പറയുന്നു. വെടിയേറ്റ് കൊല്ലപ്പെട്ട ആസിഫിെൻറ അയൽവാസി കല്ലുവിന് എന്താണ് പൗരത്വ നിയമം എന്നുപോലുമറിയില്ല.
എന്നാൽ, ജനങ്ങളെ ദ്രോഹിക്കലാണ് ഈ സർക്കാറിെൻറ നയമെന്ന് സംശയമേതുമില്ലാതെ അദ്ദേഹം പറയുന്നു. ആസിഫിെൻറ ഭാര്യ ഇംറാനയും ഭർത്താവിെൻറ മരണത്തിൽ തളരുന്നില്ല. ‘മരണം എല്ലാവർക്കുമുള്ളതാണ്. എെൻറ ഭർത്താവ് അനീതിയുടേയും ക്രൂരതയുടേയും ഇരയാണ്. അല്ലാഹു ഇതിനെല്ലാം സാക്ഷിയാണെന്നും അവർ ഉറച്ച ശബ്ദത്തിൽ കൂട്ടിച്ചേർക്കുന്നു. ബ്രിട്ടീഷുകാർ ചെയ്തതിനേക്കാൾ വലിയ ക്രൂരതയാണ് യു.പി പൊലീസ് ഇവിടെ നടത്തിയതെന്ന് കേരളത്തിൽനിന്നുള്ള മുസ്ലിം ലീഗ് നേതാവ് സി.കെ. സുബൈർ പറഞ്ഞു. യു.പി മുഖ്യമന്ത്രി അപകടകാരിയാണ്. അദ്ദേഹത്തിെൻറ ബലത്തിലാണ് പൊലീസ് ഇതെല്ലാം ചെയ്തുകൂട്ടിയതെന്നും സുബൈർ വ്യക്തമാക്കി. ഗുൽസാർ മൊഹല്ലയിൽ കൊല്ലപ്പെട്ട മുഹ്സിന് ഒരു രാഷ്ട്രീയവും ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ ഇംറാൻ പറഞ്ഞു. എന്നാൽ, കൊല്ലപ്പെട്ട ശേഷം മുഹ്സിനെ പൊലീസ് കൊടിയ കലാപകാരിയാക്കുകയാണ് ചെയ്തതെന്ന് ഇംറാൻ പറയുന്നു. മുഹ്സിെൻറ അമ്മാവൻ അയ്യൂബ് ഇംറാനെ ആശ്വസിപ്പിച്ചുകൊണ്ട് ഇങ്ങനെ കൂട്ടിേച്ചർത്തു: ‘‘ഞങ്ങളുടെ കുട്ടികളെ അവർ കലാപകാരികളെന്നും ഗുണ്ടകളെന്നുമെല്ലാം വിളിക്കട്ടെ. എന്നാൽ, ഞങ്ങൾക്കറിയാം അവർ ജീവൻ നൽകിയത് ഈ രാജ്യത്തിനു വേണ്ടിയാണെന്ന്. അവർ രക്തസാക്ഷികളാണ്.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.