‘മീഡിയവണി’ന്റെ തടഞ്ഞുവെച്ച ലൈസൻസ് കേന്ദ്രം പുതുക്കി നൽകി
text_fieldsന്യൂഡൽഹി: ‘മീഡിയവൺ’ ചാനലിന് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം തടഞ്ഞുവെച്ച ലൈസൻസ് പുതുക്കി നൽകി. 10 വർഷത്തേക്കാണ് ലൈസൻസ് നൽകിയത്. നാലാഴ്ചക്കകം ലൈസൻസ് പുതുക്കി നൽകണമെന്ന സുപ്രീംകോടതി വിധിയെ തുടർന്നാണിത്. ചാനലിന് മന്ത്രാലയം ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കി ഏപ്രിൽ അഞ്ചിനായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് 2021ലാണ് കേന്ദ്രം ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചത്. ഇതിനുപിന്നാലെ, 2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മീഡിയവണിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാർ നടപടി ഹൈകോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്കിയ കേന്ദ്ര നടപടി ശരിവെച്ച ഹൈകോടതി വിധി മാര്‍ച്ച് 15ന് സുപ്രീംകോടതി സ്റ്റേ ചെയ്തു. 2022 നവംബർ മൂന്നിനാണ് വാദം പൂർത്തിയായ കേസ് വിധി പറയാനായി സുപ്രീംകോടതി രണ്ടംഗ ബെഞ്ച് മാറ്റിയത്.
ചാനലിനെതിരെ കേന്ദ്ര സർക്കാറിന്റെ മുദ്രവെച്ച കവറിലെ ആരോപണങ്ങൾ അവ്യക്തമാണെന്നാണ് ബെഞ്ച് അന്ന് നിരീക്ഷിച്ചത്. സുരക്ഷ അനുമതി നിഷേധിക്കുന്നതിന് കാരണമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലിലെ ചില പേജുകൾ പരിശോധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.
ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്നും സർക്കാറിനെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. വിലക്കിന്‍റെ കാരണം പുറത്തുപറയാത്തത് നിതീകരിക്കാനില്ല. ദേശസുരക്ഷ പറഞ്ഞ് കാരണം വെളിപ്പെടുത്താത്തത് അംഗീകരിക്കാനാവില്ലെന്നും വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

