മക്ക മസ്ജിദ് സ്ഫോടന കേസ്: വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു
text_fieldsഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടന കേസിൽ അഞ്ച് അഭിനവ് ഭാരത് പ്രവർത്തകരെ വെറുതെവിട്ട വിധിക്ക് പിന്നാലെ എൻ.െഎ.എ പ്രത്യേക കോടതി ജഡ്ജി രവീന്ദർ റെഡ്ഡി നാടകീയമായി രാജിവെച്ചു. വിധി പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം റെഡ്ഡി മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജിക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് രാജി. ഇതിന് മക്ക മസ്ജിദ് സ്ഫോടന കേസ് വിധിയുമായി ബന്ധമില്ലെന്നും കുറച്ചുകാലമായി രാജിയെക്കുറിച്ച് ആലോചിച്ചുവരുകയായിരുന്നുവെന്നും റെഡ്ഡി പറഞ്ഞു.
കേസിലെ പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ല എന്ന കാരണത്താലാണ് സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ എട്ട് പ്രതികളിൽ സ്വാമി അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി എന്നിവരെയാണ് വിചാരണക്ക് വിധേയമാക്കിയത്. കുറ്റാരോപിതരായ സന്ദീപ് വി ദാങ്കെ, രാംചന്ദ്ര കല്‍സങ്ക്ര എന്നിവർ ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതിയായ ആർ.എസ്.എസ് പ്രചാരക് സുനില്‍ ജോഷി വിചാരണക്കിടെ കൊല്ലപ്പെട്ടു. കേസിൽ വിചാരണ ചെയ്യപ്പെട്ട അഞ്ച് പേരുടെ വിധി മാത്രമാണ് കോടതി ഇന്ന് പ്രസ്താവിച്ചത്.
2007 മെയ് 18നാണ് രാജ്യത്തെ പ്രമുഖ മുസ്ലിം പള്ളിയായ ചാർമിനാർ പള്ളിയിൽ സ്ഫോടനം നടന്നത്. വെള്ളിയാഴ്ച പ്രാർഥനക്കിടെ നടന്ന സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. സി.ബി.ഐ കുറ്റപത്രം കൈമാറിയ കേസ് 2011ലാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. മക്ക മസ്ജിദ് സ്‌ഫോടനത്തിന് പിന്നില്‍ ലശ്കറെ ത്വയ്യിബ പോലുള്ള ഭീകര സംഘടനകളാണെന്നായിരുന്നു ആരോപണം. എന്‍.ഐ.എയാണ് സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ഭീകരസംഘടനകളാണെന്ന വിവരം പുറത്തുകൊണ്ടുവന്നത്. മലേഗാവ് സ്ഫോടനക്കേസിലെ പ്രതി ശ്രീകാന്ത് പുരോഹിത് അടക്കമുള്ളവർ മൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.