മാവോയിസ്റ്റ് നേതാവ് വികാസ് നാഗ്പൂരും അനുയായികളും കീഴടങ്ങി
text_fieldsമുംബൈ: നവജ്യോത്, ആനന്ദ് എന്നീ പേരുകളിൽ അറിയപ്പെടുന്ന മുതിർന്ന മാവോവാദി നേതാവ് വികാസ് നാഗ്പുരെ 10 പേർക്കൊപ്പം മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പൊലീസിൽ ആയുധംവെച്ച് കീഴടങ്ങി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ് പ്രത്യേക മേഖല (എം.എം.സി) വക്താവാണ് വികാസ് നാഗ്പുരെ.
മുഴുവൻ അണികൾക്കും ഒപ്പം കീഴടങ്ങാൻ ജനുവരി ഒന്നുവരെ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിൽ ഒപ്പമുള്ളവർക്കൊപ്പം കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നെന്ന് ഗഡ്ചിറോളി റേഞ്ച് ഡി.ഐ.ജി അങ്കിത് ഗോയൽ പറഞ്ഞു.
എം.എം.സി മേഖലയിലെ മറ്റൊരു പ്രധാനി രാംധറും അനുയായികളും ഉടൻ കീഴടങ്ങിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ് മുഖ്യമന്ത്രിമാരോട് നക്സൽ വിരുദ്ധ ഓപറേഷൻ നിർത്തിവെക്കാനും കീഴടങ്ങാൻ സമയവും ആവശ്യപ്പെട്ട് വികാസ് നാഗ്പുരെ പത്രക്കുറിപ്പുകൾ പുറത്തുവിട്ടിരുന്നു.
2021 ൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മിലിന്ദ് തെൽതുംബ്ഡെയുമായി ചേർന്നായിരുന്നു വികാസ് നാഗ്പുരെ എം.എം.സിയിൽ നക്സൽ പ്രവർത്തനം ശക്തിപ്പെടുത്തിയതെന്നും തെൽതുംബ്ഡെയുടെ മരണത്തോടെ പ്രവർത്തനം ദുർബലമായെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

