കുഴിബോംബ് സ്ഫോടനം; മലയാളി അടക്കം രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് വീരമൃത്യു
text_fieldsസുക്മ: ഛത്തിസ്ഗഢിലെ നക്സൽബാധിത പ്രദേശമായ സുക്മ ജില്ലയിൽ നക്സലൈറ്റുകൾ സ്ഥാപിച്ച കുഴിബോംബ് സ്ഫോടനത്തിൽ ട്രക്ക് തകർന്ന് മലയാളി ഉൾപ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സി.ആർ.പി.എഫിന്റെ കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) 201ാം യൂനിറ്റിലെ ഡ്രൈവറും തിരുവനന്തപുരം പാലോട് സ്വദേശിയുമായ ആർ. വിഷ്ണു (35), കോൺസ്റ്റബിൾ ഉത്തർപ്രദേശ് സ്വദേശി ശൈലേന്ദ്ര (29) എന്നിവരാണ് കൊല്ലപ്പെട്ടത്.
സുരക്ഷാ സേനയുടെ വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഏതാനും ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാസേനയുടെ സിൽഗർ, തെക്കൽഗുഡം ക്യാമ്പുകൾക്കിടയിൽ തിമ്മപുരം ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.
തെക്കൽഗുഡത്തേക്കുള്ള റോഡ് ഓപണിങ് പാർട്ടി (ആർ.ഒ.പി) ഡ്യൂട്ടിയുടെ ഭാഗമായി സിൽഗർ ക്യാമ്പിൽ പട്രോളിങ് ആരംഭിച്ചിരുന്നു. ഇവിടേക്ക് ട്രക്കിലും ഇരുചക്രവാഹനങ്ങളിലും പോകുകയായിരുന്നു ജവാന്മാർ. ട്രക്കിൽ വിഷ്ണുവും ശൈലേന്ദ്രയും മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തെതുടർന്ന് പ്രദേശത്ത് നക്സലൈറ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.