കറൻസി രഹിത ഇടപാടിന് പാരിതോഷികം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: കറൻസി രഹിത ഇടപാടിനും മൊബൈൽ ബാങ്കിനും പാരിതോഷികം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. കറൻസി ഇടപാട് നടത്തുന്ന വ്യവസായികൾക്ക് ആദായ നികുതിയിൽ നിന്ന് ഇളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലക്കി ഗ്രാഹക് യോജന, ഡിജി ധൻ വ്യാപാർ എന്നിങ്ങനെ രണ്ട് പദ്ധതികളാണ് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി പ്രഖ്യാപിക്കുന്നത്. 50 രൂപക്കും 3000 രൂപക്കും ഇടയിൽ പണമിടപാട് നടത്തുന്ന പാവപ്പെട്ടവർക്കാണ് ഇതിെൻറ ഗുണം ലഭിക്കുക. നൂറ് ദിന പരിപാടിയെ അടിസ്ഥാനമാക്കി 15000 പേർക്ക് 1000 രൂപവെച്ചാണ് ലഭിക്കുക. അംബേദ്കർ ജൻമ ദിനമായ ഏപ്രിൽ 14ന് നടത്തുന്ന ലക്കി ഗ്രാഹെക് സീകീം ബമ്പർ നറുക്കെടുപ്പിലുടെയും സമ്മാനങ്ങൾ ലഭിക്കുമെന്നും മോദി പറഞ്ഞു.
ജനങ്ങളുടെ കഠിനാധ്വാന ഫലമായി ലോക തലത്തിൽ ഇന്ത്യയുടെ വളർച്ചാ സൂചിക ഉയർന്നുകൊണ്ടിരിക്കുന്നു. ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ജൂനിയർ ഹോക്കിയിൽ വിജയിച്ച യുവ കളിക്കാരെയും അഭിനന്ദിക്കുന്നു. രാജ്യത്തെ അഴിമതി ഇല്ലാതാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. കള്ളപ്പണക്കാർ തട്ടിപ്പു നടത്തുകയാണ്. നോട്ട് വിഷയത്തിൽ സഭ ബഹളത്തിൽ മുങ്ങിയതിനെ അപലപിക്കുന്നതായും പാർലമെൻറിൽ ബിനാമി പ്രോപ്പർട്ടി ബില്ല് കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
ക്രിസ്മസ് ആശംസ നേർന്ന് പ്രഭാഷണം ആരംഭിച്ച മോദി നോട്ട് നിരോധനത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ ക്ഷമിച്ചതിന് ജനങ്ങളോട് നന്ദി പറയുന്നതായി അറിയിക്കുകയും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് ജൻമദിനാശംസ നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.