ഭീതി മാറാതെ മണിപ്പൂർ
text_fieldsഇംഫാൽ: ബുധനാഴ്ച മുതൽ അക്രമസംഭവങ്ങൾ അരങ്ങേറിയ മണിപ്പൂരിലേക്ക് കൂടുതൽ സേനയെ വിന്യസിച്ച് സമാധാനം തിരികെ കൊണ്ടുവരാൻ ശ്രമം. വെള്ളിയാഴ്ച പകൽ കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇംഫാൽ താഴ്വരയിലും സമീപങ്ങളിലും ഭീതിയുടെ അന്തരീക്ഷം തുടരുകയാണ്. താഴ്വരയുടെ ചുറ്റുമുള്ള പർവത ജില്ലകളിൽനിന്ന് സായുധ സംഘങ്ങളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന ആശങ്കയേറ്റി വെടിയൊച്ചകൾ കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അതേസമയം, മരണം നടന്നതായി വിവരമില്ല. ഭൂരിപക്ഷ മെയ്തേയി സമുദായവും ഗോത്ര സമൂഹങ്ങളായ നാഗ, കുക്കികളും തമ്മിൽ ബുധനാഴ്ച മുതൽ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങൾ അടിച്ചമർത്താൻ കരസേനയുടെയും അസം റൈഫിൾസിന്റെയുമായി 10,000 ഓളം സൈനികരെയാണ് വിന്യസിച്ചത്. 9000ലേറെ ജനങ്ങൾ ഗ്രാമങ്ങളിൽനിന്ന് പലായനം ചെയ്തു. മണിപ്പൂരിലേക്കുള്ള ട്രെയിൻ സർവിസുകൾ നിർത്തിവെച്ചു.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലംഗോളിൽനിന്ന് കരസേനയുടെ സിഖ് റെജിമെന്റിന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അസമിലെ രണ്ടു വ്യോമകേന്ദ്രങ്ങളിൽനിന്ന് ഇ.17 ഗ്ലോബ്മാസ്റ്റർ, എ.എൻ 32 വിമാനങ്ങളിലായി സേനാംഗങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചുവരുകയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്രസമൂഹങ്ങൾ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനു പിന്നാലെ ബുധനാഴ്ചയാണ് സംസ്ഥാനത്ത് അക്രമവും കൊള്ളിവെപ്പും അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.