മണിപ്പൂരിൽ വീണ്ടും അക്രമം; കാങ്‌പോക്പിയിൽ 30 വീടുകൾക്ക് തീയിട്ടു, ഒരാൾക്ക് വെടിയേറ്റു
text_fieldsഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ വീണ്ടും സംഘർഷം രൂക്ഷം. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് ലിയാങ്‌മൈ നാഗാ ഗ്രാമങ്ങളിൽ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ 30 വീടുകൾക്ക് തീവെക്കുകയും ഒരു ഗ്രാമവാസിക്ക് വെടിയേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് മണിക്കൂറുകളോളം വെടിവെപ്പ് തുടർന്നതായി പൊലീസ് അറിയിച്ചു.
താപോൺ ഖുള്ളൻ, താപോൺ ഖുനൗ, മകുയി പിപുരം എന്നീ ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ ആക്രമണം നടന്നത്. ആയുധധാരികൾ വെടിയുതിർക്കുകയും വീടുകൾക്കും വാഹനങ്ങൾക്കും മറ്റ് സ്വത്തുക്കൾക്കും തീയിടുകയും ചെയ്തതായി അധികൃതർ പറഞ്ഞു. സുരക്ഷാസേന സ്ഥലത്തെത്തിയ ശേഷവും വെടിവെപ്പ് തുടർന്നു. ഉച്ച 12.30ഓടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിനുശേഷം നടത്തിയ പരിശോധനയിൽ കുറഞ്ഞത് 30 വീടുകൾ തീപിടിച്ച് നശിച്ചതായി സുരക്ഷാസേന കണ്ടെത്തി. വീടുകൾക്ക് പുറമെ വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വത്തുക്കൾക്കും നാശനഷ്ടമുണ്ടായി. നാശനഷ്ടത്തിന്റെ കണക്ക് അധികൃതർ വിലയിരുത്തുകയാണ്.
ഒരു ഗ്രാമവാസിക്ക് വെടിയേറ്റതായും പൊലീസ് അറിയിച്ചു. പരിക്കേറ്റയാളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഘർഷം നിയന്ത്രിക്കുന്നതിനായി മണിപ്പൂർ പൊലീസിനൊപ്പം സി.ആർ.പി.എഫ്, കോബ്ര വിഭാഗങ്ങളെയും പ്രദേശത്ത് വിന്യസിച്ചു. ആക്രമണത്തിന് ശേഷം സമീപ പ്രദേശങ്ങളിൽ സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു.
കാങ്‌പോക്പി ജില്ലയിലെ തെയ്ഖാങ് കുക്കി ഗ്രാമത്തിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ മൂന്ന് കുക്കി സിവിലിയൻമാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. തുടർച്ചയായ ആക്രമണങ്ങൾ ഇംഫാൽ തമെങ്‌ലോങ് റോഡ് മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാക്കി. കുക്കി സോ, നാഗാ വിഭാഗങ്ങൾ തമ്മിലുള്ള ആക്രമണങ്ങളും തിരിച്ചടികളും മേഖലയിൽ ആശങ്ക വർധിപ്പിക്കുകയും ചെയ്തു.
മേയ് 13ന് ശേഷം വ്യത്യസ്ത ആക്രമണങ്ങളിലായി ഇരു വിഭാഗങ്ങളിലെയും 17 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ആഗസ്റ്റ് 27ന് നടന്ന ആക്രമണത്തിൽ നാല് നാഗാ സിവിലിയൻമാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

