വീട് പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധിച്ച യുവാവിനെ ക്രൂരമായി മർദിച്ച് അവശനാക്കി; വിഡിയോ പുറത്ത്
text_fieldsഗുരുഗ്രാം: ഹരിയാനയിൽ വീട് പൊളിച്ചുമാറ്റുന്നതിൽ പ്രതിഷേധിച്ച യുവാവിനെ ക്രൂരമായി മർദിച്ച് അവശനാക്കുന്ന വിഡിയോ പുറത്ത്. യുവാവിനെ തല്ലുകയും ചവിട്ടുകയും ചെയ്തശേഷം മതിലിൽ തലയിടിപ്പിക്കുകയായിരുന്നു. ഇതോടെ യുവാവ് ബോധരഹിതനായി വീഴുന്നതും വിഡിയോയിൽ കാണാം. തുടർന്ന് മൂന്നുപേർ ചേർന്ന് ബോധരഹിതനായ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും വിഡിയോയിലുണ്ട്.
പുനരധിവസിപ്പിക്കാതെ കെട്ടിടം പൊളിച്ചുമാറ്റുന്നതിൽ പ്രതിഷേധിച്ചയാളെയാണ് ക്രൂരമായി മർദിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇയാളെ ആക്രമിച്ചവർ തടസമില്ലാതെ കെട്ടിടം പൊളിച്ചു നീക്കുന്നതിനായി നിയോഗിച്ച പൊലീസുകാരാണെന്നും പറയുന്നു. സംഭവത്തിൽ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫരീദാബാദ് ജില്ലയിലെ ആരവല്ലി മേഖലയിലെ ഖോരി ഗ്രാമത്തിൽ കൈയേറി നിർമിച്ചതെന്ന് ആരോപിച്ച് വീടുകൾ പൊളിച്ചുമാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. 40,000ത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്. ഗ്രാമവാസികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുകയാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറയുന്നു. എന്നാൽ ഹരിയാന സ്വദേശികൾക്ക് മാത്രമേ പുനരധിവാസ സൗകര്യമൊരുക്കുവെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
വീട് നഷ്ടപ്പെടുമെന്ന ഭയത്തെ തുടർന്ന് കഴിഞ്ഞമാസം പ്രദേശവാസികൾ പ്രതിഷേധിച്ചതോടെ പൊലീസുകാരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. പൊലീസിനെ പ്രദേശവാസികൾ കല്ലെറിയുകയും പൊലീസ് ഇവരെ അടിച്ചോടിക്കുകയും ചെയ്തിരുന്നു.
പ്രദേശത്തെ 10,000ത്തോളം വീടുകളാണ് പൊളിച്ചുനീക്കുക. വീട് പൊളിക്കലിന് സ്റ്റേ വേണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.