ബംഗാളിൽ സി.ജെ.പി പ്രവർത്തകന്റെ പിതാവിനെ കൊലപ്പെടുത്തിയ സംഭവം: എസ്.ഐ.ഒ പ്രതിനിധി സംഘം കുടുംബത്തെ സന്ദർശിച്ചു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാങ്കുറ ജില്ലയിലെ ഇന്ദാസിൽ സർക്കാർ സ്കൂളിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ട ശൈഖ് മുഹമ്മദ് മാഫിക്കിന്റെ കുടുംബത്തിന് എസ്.ഐ.ഒ പശ്ചിമ ബംഗാൾ പ്രതിനിധി സംഘം നേരെത്തെ സന്ദർശനം നടത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനത്തിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
സി.ജെ.പി പ്രവർത്തകനും ജന്ദർ മന്തർ പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്ത ശൈഖ് അബ്ദുൽ ഹഫീസിന്റെ പിതാവാണ് കൊല്ലപ്പെട്ട ശൈഖ് മുഹമ്മദ് മാഫീക്. സ്വന്തം ഗ്രാമത്തിലെ സർക്കാർ സ്കൂളിന്റെ ശോച്യാവസ്ഥക്കെതിരെ ഇരുപത്തിയഞ്ചുകാരനായ ശൈഖ് അബ്ദുൽ ഹഫീസും കുടുംബവും ശബ്ദമുയർത്തിയിരുന്നു.
ഇതിനെത്തുടർന്ന് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും ബി.ജെ.പി പ്രവർത്തകരിൽ നിന്നും കുടുംബത്തിന് നിരന്തരമായ ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബി.ജെ.പി പ്രവർത്തകർ മാഫിക്കിനെ തല്ലിക്കൊന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംഭവത്തെ എസ്.ഐ.ഒ പശ്ചിമ ബംഗാൾ ഘടകം ശക്തമായി അപലപിച്ചു. വിദ്യാഭാസ മേഖലയിലെ പരിഷ്കരണങ്ങൾക്കായി ശബ്ദമുയർത്തുന്നത് കുറ്റമല്ലെന്നും മറിച്ച് അതൊരു ഉത്തമ കാര്യമാണെന്നും സംഘടന വ്യക്തമാക്കി.
അത്തരത്തിൽ രംഗത്തുവന്ന കുടുംബത്തെ ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയത് തികച്ചും മനുഷ്യത്വരഹിതവും ഹീനവുമായ കൃത്യമാണ്. ഈ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും, ആവർത്തിക്കപ്പെടുന്ന രാഷ്ട്രീയ പ്രകോപനങ്ങളുടെയും വിദ്വേഷ പ്രചാരണങ്ങളുടെയും അനന്തരഫലമാണിത്. നീതിക്കായുള്ള കുടുംബത്തിന്റെ പോരാട്ടത്തിൽ എല്ലാവിധ പിന്തുണയും എസ്.ഐ.ഒ ഉറപ്പുനൽകിയിട്ടുണ്ട്.
പബ്ലിക് റിലേഷൻസ് സെക്രട്ടറി സഫീഖുൽ ഇസ്‌ലാം മൊണ്ഡാൽ, ഓഫിസ് സെക്രട്ടറി അബ്ദുല്ല അൽ മാമൂൻ,ബാങ്കുറ ജില്ലാ ഓർഗനൈസർ സജ്ജാദ് ഹൊസൈൻ ഖാൻ, ഹൂഗ്ലി ജില്ലാ ഓർഗനൈസർ മിൻഹാജുർ റഹ്മാൻ അഖാൻ,മറ്റ് നേതാക്കൾ എന്നിവരായിരുന്നു എസ്.ഐ.ഒ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

