അയൽവാസിയെ വിവാഹം കഴിച്ചതിന് മകളെ ഷാൾ കഴുത്തിൽമുറുക്കി കൊന്ന് ഗംഗയിൽ തള്ളി
text_fieldsചണ്ഢീഗഡ്: അയൽവാസിയായ യുവാവിനെ വിവാഹം കഴിച്ചതിൻെറ പേരിൽ പതിനെട്ടുകാരി മകളെ പിതാവ് കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ മകിൻപൂർ ഗ്രാമത്തിലാണ് ദുരഭിമാനക്കൊല നടന്നത്. കനിക എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് വിജയ്പാൽ അറസ്റ്റിലായി.
2020 നവംബറിലാണ് കനിക അയൽവാസിയായ യുവാവുമൊത്ത് നാടുവിട്ടത്. മീററ്റിലെ ആര്യ സമാജിൽ വെച്ച് വിവാഹിതരായി. തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്തി താൻ വിവാഹിതയായ വിവരം കനിക അറിയിച്ചു. അന്ന് ഇത് അംഗീകരിച്ച കുടുംബത്തിനൊപ്പം മാസങ്ങളോളം യുവതി കഴിഞ്ഞു. ശേഷം ഭർത്താവിൻെറ വീട്ടിലേക്ക് പോകുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞ മാസം പിതാവ് മകളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ജന്മദിനം ആഘോഷിക്കാനെന്ന പേരിലാണ് കനികയെ വീട്ടിലെത്തിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഭാര്യയെക്കുറിച്ച് വിവരമില്ലാതായതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകി.
ഭാര്യയെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതാണെന്നുമായിരുന്നു പരാതി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, തനിക്കെന്തെങ്കിലും സംഭവിച്ചാൽ അച്ഛനും സഹോദരനുമാണ് കാരണക്കാർ എന്ന് പെൺകുട്ടി പറയുന്ന വീഡിയോ പുറത്തുവന്നു. ഇതിനുപിന്നാലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഷാൾ കഴുത്തിൽ മുറുക്കിയാണ് മകളെ കൊലപ്പെടുത്തിയതെന്നും ശേഷം ഗംഗയിൽ വലിച്ചെറിയുകയായിരുന്നെന്നും വിജയ്പാൽ പൊലീസിനോട് പറഞ്ഞു.