
പ്രണയവിവാഹത്തിന്‍റെ പേരിൽ പിതാവ് ബലാത്സംഗം ചെയ്തുകൊന്ന യുവതിയുടെ ഭർത്താവ് മരിച്ച നിലയിൽ
text_fieldsഭോപാൽ: മധ്യപ്രദേശിൽ പ്രണയവിവാഹത്തിന്‍റെ പേരിൽ പിതാവ് ബലാത്സംഗം ചെയ്തുകൊന്ന യുവതിയുടെ ഭർത്താവ് മരിച്ച നിലയിൽ. സേഹോർ ജില്ലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിന്നു മൃതദേഹം.
വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് ഇച്ചവാർ പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് മായങ്ക് അവാസ്തി അറിയിച്ചു.
ഒരു മാസം മുമ്പ് 21കാരന്‍റെ ഭാര്യയെ പ്രണയ വിവാഹത്തിൻറെ പേരിൽ പിതാവ് ബലാത്സംഗം ചെയ്തു കൊന്നതായി മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഭോപാൽ റാത്തിബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ മാസം ആദ്യമായിരുന്നു സംഭവം.
യുവതിയുടെ കൊലപാതകത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ദമ്പതികളുടെ ആറുമാസം പ്രായമായ മകനും മരിച്ചിരുന്നു. പിന്നീട് യുവതിയുടെയും മകന്‍റെയും മൃതദേഹം സമസ്ഗഡ് വനത്തിൽനിന്ന് കണ്ടെടുത്തു. അസുഖത്തെ തുടർന്നാണ് കുഞ്ഞിന്‍റെ മരണം.
ഇതര മതസ്ഥനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് പെൺകുട്ടിയും കുടുംബവും തമ്മിൽ അകൽച്ചയിലായിരുന്നു. ഒരു വർഷം മുമ്പ് പിതാവുമായി ഇതിനെചൊല്ലി തർക്കമുണ്ടാകുകയും ചെയ്തിരുന്നു. തുടർന്ന് മകൾ വീട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നില്ല.
വിവാഹത്തിന് ശേഷം കുടുംബവുമായി അകന്ന് താമസിച്ച മകൾ ദീപാവലി വേളയിൽ മൂത്ത സഹോദരിയുടെ വീട്ടിലെത്തി. അവിടെവെച്ച് അസുഖബാധിതനായ എട്ടുമാസം പ്രായമായ മകൻ മരിക്കുകയായിരുന്നു. കൊച്ചുമകൻ മരിച്ച വിവരം അറിയിക്കാനായി മൂത്ത സഹോദരി പിതാവിനെ വിളിച്ചു. തുടർന്ന് പിതാവും സഹോദരനും റാത്തിബാദിലെത്തി.
കുഞ്ഞിന്‍റെ അന്ത്യകർമങ്ങൾ നടത്താനെന്ന േപരിൽ പിതാവ് മകളെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് പിതാവ് മകളെ ബലാത്സംഗം ചെയ്യുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം കുഞ്ഞിന്‍റെയും യുവതിയുടെയും മൃതദേഹം വനത്തിൽ ഉപേക്ഷിച്ചു. വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പ്രണയവിവാഹത്തെ ചൊല്ലി കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയതാണ് ക്രൂരകൃത്യത്തിന് കാരണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.