ജീവനുള്ള മത്സ്യം തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
text_fieldsഭുവനേശ്വർ: കുളത്തിൽ മീൻ പിടിക്കുന്നതിനിടെ ജീവനുള്ള മത്സ്യം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് ദാരുണമരണം. ബൻഗിരിപോസി പൊലീസ് സ്റ്റേഷൻ പരിധിയിൽ അബിനാഷ് ബിജുലി(25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൂട്ടുകാരോടൊപ്പം കുളത്തിൽ മീൻപിടിക്കാൻ പോയതായിരുന്നു അബിനാഷ്. കുളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയ അബിനാഷ് ഒരു 'കാവു' (ഇന്ത്യൻ കോയി) മത്സ്യത്തെ പിടിച്ചു. മത്സ്യം വഴുതിപ്പോകാതിരിക്കാൻ അതിനെ വായിൽ കടിച്ചുപിടിച്ചെന്നും അതിനിടെ തൊണ്ടെയിൽ കുടുങ്ങിയെന്നുമാണ് റിപ്പോർട്ടുണ്ട്.
മത്സ്യം തൊണ്ടയിലൂടെ അഴ്ന്നിറങ്ങിയതോടെ അബിനാഷിന് ശ്വാസംമുട്ടാൻ അനുഭവപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ തൊണ്ടയിൽ കുരുങ്ങിയ മീനിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.അതേസമയം ആശുപത്രിയിലെത്തിച്ച യുവാവിന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
"ഡിജിബന്ധയിൽ മീൻ പിടിക്കുന്നതിനിടെ എന്റെ അനന്തരവന്റെ തൊണ്ടയിൽ ഒരു മത്സ്യം കുടുങ്ങി. ഞങ്ങൾ ഉടൻ തന്നെ അവനെ ബംഗിരിപോഷി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ ഡോക്ടർ ഞങ്ങളോട് പരുഷമായി പെരുമാറി, ചികിത്സ നൽകാതെ റഫർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി," അബിനാഷിന്‍റെ അമ്മാവൻ പറഞ്ഞു.
ചികിത്സാ പിഴവ് വരുത്തിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അബിനാഷിന്‍റെ കുടുംബവും നാട്ടുകാരും ബാൻഗിരിപോസി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സി.എച്ച്.സി അധികൃതർക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകി. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

