സഹപ്രവർത്തകനെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചു: പ്രതി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: സഹപ്രവർത്തകനെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഡൽഹി സ്വദേശി ബാദൽ മണ്ഡലിനെ (31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒറീസയിലേക്ക് കടന്ന് ഇയാളെ കുറിച്ചുള്ള വിവരം ബന്ധു പൊലീസിന് കൈമാറുകയായിരുന്നു. സഹപ്രവർത്തകനായ വിപിൻ ജോഷിയെ കൊലപ്പെടുത്തി താമസസ്ഥലത്തെ ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിൽ ബാദലിനായി പൊലീസ് ഊർജിത അന്വേഷണം നടത്തി വരികയായിരുന്നു.
തന്‍റെ ഭാര്യയുമായി വിപിനുള്ള ബന്ധമാണ് കൊലക്ക് വഴിവെച്ചതെന്ന് ബാദൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബാർ ഹോട്ടൽ ജീവനക്കാരായ ഇരുവരും സംഭവ ദിവസം നന്നേ മദ്യപിച്ചിരുന്നു. മുറിയിലെത്തിയ ശേഷം ഭാര്യയുമായി വിപിനുള്ള ബന്ധം ചോദ്യം ചെയ്ത ഇയാൾ ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് കഷ്ണങ്ങളായി മുറിച്ച മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. രൂക്ഷമായ ദുർഗന്ധം മൂലം സമീപവാസികൾ വിവരമറിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസിനെ കബളിപ്പിക്കാൻ വ്യാജരേഖകൾ ഉപയോഗിച്ച് കടക്കുന്നതിനിടെയാണ് ബാദൽ പിടിയിലാകുന്നത്. നേരത്തെ ഫോൺ സിഗ്നലുകൾ പരിശോധിച്ച് പൊലീസ് കൊൽക്കത്തയിൽ എത്തിയിരുന്നെങ്കിലും പ്രതി കടന്നു കളഞ്ഞിരുന്നു.