ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് സീമ ഹൈദറിന്റെ വീട്ടിൽ അതിക്രമിച്ച കടന്നയാൾ അറസ്റ്റിൽ
text_fieldsനോയ്ഡ: ഭർത്താവിനെ ഉപേക്ഷിച്ച് നാല് കുട്ടികളുമായി കാമുകനൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിന്റെ വീട്ടിൽ അതിക്രമിച്ചു കടന്നയാൾ അറസ്റ്റിൽ. ഗുജറാത്ത് സ്വദേശിയായ സുരേന്ദ്രർ നഗർ സ്വദേശി തേജസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സീമ ഹൈദറും ഭർത്താവ് സച്ചിൻ മീണയും താമസിക്കുന്ന യു.പിയിലെ രബുപുരയിലെ വീട്ടിലാണ് ഇയാൾ അതിക്രമിച്ചുകയറിയത്.
സീമ ഹൈദർ തനിക്കെതിരെ ദുർമന്ത്രവാദം നടത്തിയെന്നാണ് തേജസിന്റെ ആരോപണം. അതേസമയം, പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് തേസജ് സീമ ഹൈദറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. ഗുജറാത്തിൽ നിന്ന് ട്രെയിനിൽ ഡൽഹിയിലെത്തിയ തേജസ് അവിടെ നിന്ന് ബസിൽ ഉത്തർപ്രദേശിലെത്തി. ഇയാളുടെ ഫോണിൽ സീമ ഹൈദറിന്റെ ചിത്രങ്ങളും ചില സ്ക്രീൻ ഷോട്ടുകളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പബ്ജി ഗെയിമിലൂടെയാണ് സച്ചിനും മീണയും പരിചയപ്പെട്ടത്. അനധികൃതമായി ഇന്ത്യയിലെത്തിയതോടെ മതം മാറിയ സീമ നാലു മക്കളുടെ പേരും മാറ്റിയിരുന്നു. സച്ചിനൊപ്പം താമസിച്ചുവരുന്നതിനിടെ നിയമപരമായി കാമുകനെ വിവാഹം കഴിക്കാൻ ഒരുങ്ങിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലായെങ്കിലും ജാമ്യം ലഭിച്ചു. പിന്നീട് സച്ചിനെ വിവാഹം കഴിക്കുകയായിരുന്നു.
ഒരുകാലത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന സീമക്കും സച്ചിനും ഇപ്പോൾ യൂട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സ്ഥിരമായ വരുമാനമുണ്ട്. പ്രതിമാസം ലക്ഷങ്ങൾ വരുമാനം നേടുന്നുണ്ടെന്നാണ് പറയുന്നത്. അടുത്തിടെ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.