സംശയത്തെ തുടർന്ന് ഭാര്യയെ തലക്കടിച്ചുകൊന്ന ശേഷം രണ്ട് വയസുള്ള മകനെ കാട്ടിൽ ഉപേക്ഷിച്ചു; മധ്യപ്രദേശിൽ യുവാവ് അറസ്റ്റിൽ
text_fieldsഭോപ്പാൽ: മധ്യപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസ്സുള്ള മകനെ കാട്ടിൽ ഉപേക്ഷിച്ച പ്രതി പിടിയിൽ. ബീഗംഗഞ്ച് സ്വദേശിയായ രാജേന്ദ്ര അഹിർവാറിനെയണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയോടുള്ള സംശയത്തെതുടർന്നാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് ചോദ്യ ചെയ്യലിൽ സമ്മതിച്ചു. ഹൈദർഗഢ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിജനമായ വനമേഖലയിൽ വെച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഭാര്യ ജ്യോതിയെയും മകനെയും കൂട്ടി വീട്ടിൽ നിന്നറങ്ങിയ ഇയാൾ ഇരുവരെയും വനമേഖലയിലെത്തിക്കകയായിരുന്നു. തുടർന്ന് കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു.
കുടുംബാംഗങ്ങൾ നൽകിയ പരാതിയെത്തുടർന്ന് രാജേന്ദ്രനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഉടൻ തന്നെ റൈസൻ, വിദിഷ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചു. 12 പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സേനാംഗങ്ങൾ, ഡ്രോണുകൾ, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ രാത്രി മുഴുവൻ കാട് അരിച്ചുപെറുക്കി. പത്ത് മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിൽ, പുലർച്ചെയോടെ കുഞ്ഞിനെ ജീവനോടെ കണ്ടെത്തുകയായിരുന്നു. വിശപ്പും ദാഹവും ഭയവും കാരണം അവശനായ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രാജേന്ദ്രനെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

