ഗർഭിണിയായ ഭാര്യയെ കൊന്ന് വെട്ടിനുറുക്കിയ ശരീരഭാഗങ്ങൾ പുഴയിലെറിഞ്ഞ യുവാവ് അറസ്റ്റിൽ
text_fieldsമഹേന്ദറും സ്വാതിയും
ഹൈദരാബാദ്: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ഹൈദരാബാദിലെ മേഡിപ്പള്ളിക്കടുത്ത ബാലാജി ഹില്‍സില്‍ താമസിക്കുന്ന വികാറാബാദ് ജില്ലയിലെ കാമറെഡ്ഡിഗുഡ സ്വദേശി മഹേന്ദറിനെയാണ് പിടികൂടിയത്. ഇരുവരുടെയും പ്രേമവിവാഹമായിരുന്നു. അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന സ്വാതി(21)യെയാണ് മഹേന്ദര്‍ കൊലപ്പെടുത്തിയത്. മൃതദേഹത്തിന്റെ തലയും കൈ കാലുകളും വെട്ടിയെടുത്ത് മുസി നദിയിലുപേക്ഷിക്കുകയായിരുന്നു.
ശനിയാഴ്ച വൈകീട്ടാണ് കൊലനടത്തിയതെന്ന് മഹേന്ദർ പൊലീസിനോട് പറഞ്ഞു. പൊലീസ് പരിശോധനയിൽ ഉടൽ മാത്രമാണ് കണ്ടെത്തിയത്. ടാക്‌സി ഡ്രൈവറായിരുന്നു പ്രതി. പിന്നീട് മഹേന്ദർ ഭാര്യയെ കാണാനില്ലെന്ന് സഹോദരിയെ വിളിച്ചുപറയുകയായിരുന്നു. സംശയം തോന്നിയ സഹോദരി മറ്റൊരുബന്ധുവിനെ വിവരമറിയിക്കുകയും ഇയാള്‍ മഹേന്ദറിനെയും കൂട്ടി പൊലീസ് സ്‌റ്റേഷനിലെത്തുകയും ചെയ്തു.
പൊലീസിനോടും ഭാര്യയെ കാണാനില്ലെന്നാണ് മഹേന്ദർ പറഞ്ഞത്. സംശയം തോന്നി വിശദമായ ചോദ്യംചെയ്യലിനിടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു. നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല. വീട്ടില്‍നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടത്തിന്റെ ഡി.എന്‍.എ സാമ്പ്ളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനക്കുശേഷമേ മൃതദേഹം സ്വാതിയുടേതാണെന്ന് സ്ഥിരീകരിക്കുകയുള്ളൂവെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ പി.വി. പത്മജ പറഞ്ഞു.
വിവാഹശേഷമാണ് ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറ്റിയത്. അതേസമയം, മഹേന്ദര്‍ സ്വാതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സ്വാതിയുടെ അച്ഛൻ ആരോപിച്ചു. ഇരുവരും സംസാരിക്കാറുമില്ലായിരുന്നു. എല്ലാം നല്ലരീതിയില്‍ പോകുന്നുവെന്നും ഇവിടെ സുഖംതന്നെയാണ് എന്നുമാണ് സ്വാതി അച്ഛനെ അറിയിച്ചിരുന്നത്. തന്റെ മകൾ അനുഭവിച്ച വേദന പ്രതിയായ മഹേന്ദറും അനുഭവിക്കണമെന്നാണ് സ്വാതിയുടെ അച്ഛൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

