മോദിയുടെ ചിത്രം കത്തിച്ച് സിഗരറ്റിന് തീകൊളുത്തിയ യുവാവ് അറസ്റ്റിൽ
text_fieldsകൊൽക്കത്ത: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമായി കൊൽക്കത്തയിൽ പ്രധാനമന്ത്രിയുടെ ചിത്രം കത്തിച്ച യുവാവ് അറസ്റ്റിൽ. ചിത്രം കത്തിച്ച തീയിൽ സിഗരറ്റ് കത്തിച്ച നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസാത്ത് സ്വദേശി സൗമിക് ചതോപാധ്യായയാണ് അറസ്റ്റിലായത്.
കൊൽക്കത്തയിലെ സീൽദയിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ അനുകൂല വിദ്യാർഥി സംഘടനകളാണ് മാർച്ച് സംഘടിപ്പിച്ചത്. യുവാവ് പ്രധാനമന്ത്രിയുടെ ചിത്രം കത്തിച്ച് ആ തീയിൽ സിഗരറ്റ് കത്തിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ശനിയാഴ്ച രാവിലെ ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
അതിനിടെ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തിയ പ്രതിഷേധസമരത്തെ അനുകൂലിച്ച് അസം മന്ത്രി കേശബ് ശർമയുടെ മകൾ ദിബിസയും പങ്കെടുത്തത് ബി.ജെ.പിയെ വെട്ടിലാക്കി. ഈ വിഷയത്തിൽ കേശബിനെ ആക്രമിക്കുകയോ പരിഹസിക്കുകയോ ചെയ്യരുതെന്നും മുതിർന്നു കഴിഞ്ഞാൽ മക്കൾക്ക് സ്വന്തമായ കാഴ്പ്പാടുകളുണ്ടാവുമെന്നും അസം മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. മകളുടെ പ്രതിഷേധത്തിന്റെ പേരിൽ കേശബ് മഹന്തയെ ആക്രമിക്കുകയോ ട്രോളുകയോ ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല. അവർ അച്ഛന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പിന്തുടരണമെന്നില്ല. നാളെ എന്റെ മകൻ അഭിഭാഷകനാകുമ്പോൾ, എനിക്ക് ഇഷ്ടപ്പെടാത്ത ഒരാളെ അവൻ പ്രതിരോധിച്ചേക്കാമെന്നും മുഖ‍്യമന്ത്രി പറഞ്ഞു.
‘പ്രതിഷേധത്തിൽ കേശബിന്‍റെ മകൾ ദിബിസ വിളിച്ച മുദ്രവാക്യങ്ങളെ താന്‍ അനുകൂലിക്കില്ല. അടുത്ത തവണ നേരിട്ടു കാണുമ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കും’ -ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

