വിവാഹ മോചനത്തിന് ഒരു കോടി ആവശ്യപ്പെട്ട 35കാരിയെ 71കാരൻ ഭർത്താവ് ക്വട്ടേഷൻ നൽകി കൊന്നു
text_fieldsന്യൂഡൽഹി: 35കാരിയായ ഭാര്യയെ 71കാരൻ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. വിവാഹ മോചനം നൽകാൻ ഭാര്യ ഒരു കോടി രൂപ ആവശ്യപ്പെട്ടതോടെ ഇവരെ കൊലപ്പെടുത്താൻ വയോധികൻ രണ്ടു പേർക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു.
പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡൻ ഏരിയയിലെ എസ്.കെ ഗുപ്ത എന്നയാളും ക്വട്ടേഷൻ ഏറ്റെടുത്ത വിപിൻ സേഥി (45), ഹിമാൻഷു (20) എന്നിവരുമാണ് പ്രതികൾ. യുവതിയെ അക്രമികൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിൽ ഒന്നിലേറെ മുറിവുകളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു യുവതിയെ ഗുപ്ത വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ ഗുപ്തക്ക് ഭിന്നശേഷിക്കാരനായ 45കാരനായ മകനുണ്ട്. മകനെ തന്‍റെ രണ്ടാം ഭാര്യ സംരക്ഷിച്ചുകൊള്ളുമെന്നാണ് ഗുപ്ത കരുതിയത്.
എന്നാൽ, ഇത് നടക്കാത്തതിനെ തുടർന്ന് ഇയാൾ വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ, യുവതി ഒരു കോടി ആവശ്യപ്പെട്ടതോടെ ഇത് നടന്നില്ല. ഇതോടെ വയോധികൻ യുവതിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി 10 ലക്ഷം രൂപ രണ്ടു അക്രമികൾക്കുമായി വാഗ്ദാനം ചെയ്യുകയും 2.40 ലക്ഷം മുൻകൂറായി നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

