മുൻ മന്ത്രിയെ വെട്ടി; നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മമതയുടെ അപ്രതീക്ഷിത നീക്കം
text_fieldsകൊൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കവുമായി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സഞ്ചിത പ്രധാൻ ദേയെ പ്രഖ്യാപിച്ചു. മുൻ മന്ത്രി അഖിൽ ഗിരിയുടെ പേര് സജീവമായി പരിഗണിക്കപ്പെടുമെന്ന അഭ്യൂഹങ്ങളെ പൂർണമായും തള്ളിക്കൊണ്ടാണ് പാർട്ടി നേതൃത്വം പുതിയ മുഖത്തെ കളത്തിലിറക്കിയിരിക്കുന്നത്. ഒക്ടോബർ ആദ്യവാരമാണ് നന്ദിഗ്രാം, റീജിനഗർ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ നടക്കുന്ന രണ്ടാം പോരാട്ടമാണിത്.
കഴിഞ്ഞ 15 വർഷത്തിനിടയിൽ ആദ്യമായി മമത ബാനർജി പശ്ചിമ ബംഗാൾ നിയമസഭയിലില്ലാത്ത സാഹചര്യം നിലവിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് പാർട്ടിയിലുണ്ടായ വിമത നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, സഭയിലേക്ക് മടങ്ങിയെത്താൻ മമത നന്ദിഗ്രാമിൽനിന്ന് തന്നെ ജനവിധി തേടുമെന്ന ശക്തമായ ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ, സഞ്ചിത പ്രധാൻ ദേയുടെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ ആ അഭ്യൂഹങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.
മമത ബാനർജിയെ സംബന്ധിച്ച് നന്ദിഗ്രാമിന് വൈകാരികവും രാഷ്ട്രീയവുമായ വലിയ പ്രാധാന്യമുണ്ട്. 2007 ലെ നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ കരുത്തിലാണ് 2011ൽ മമത ബാനർജി ബംഗാളിൽ അധികാരത്തിലെത്തിയത്. ഇത്രയും പ്രധാന്യമുള്ള ഒരു മണ്ഡലത്തിൽ പ്രമുഖരായ നേതാക്കളെ ഒഴിവാക്കി പുതിയൊരു മുഖത്തെ പാർട്ടി വിശ്വസ്തമായി ചുമതലപ്പെടുത്തിയത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് ബിജെപി വിട്ട് തൃണമൂലിലെത്തിയ പബിത്ര കറിനെയാണ് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ തൃണമൂൽ മത്സരിപ്പിച്ചത്. പുതിയ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയായ സഞ്ചിത ദേയ്, പബിത്ര കറും വോട്ട് ചെയ്യുന്ന അതേ പോളിങ് ബൂത്തിലെ വോട്ടറാണ് എന്നത് കൗതുകകരമാണ്. നന്ദിഗ്രാം ബോയാൽ പ്രൈമറി സ്കൂളിലെ അധ്യാപികയാണ് സഞ്ചിത.
അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കപ്പെട്ടപ്പോൾ സഞ്ചിതക്കും ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് അവർക്ക് തിരികെ ജോലി ലഭിച്ചത്. തൊഴിൽ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ഒരു മുൻ ഉദ്യോഗാർഥിയെത്തന്നെ നന്ദിഗ്രാം പോരാട്ടത്തിന് മുൻനിരയിലേക്ക് നിയോഗിച്ചത് രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
2008 മുതൽ തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് സഞ്ചിത പ്രധാൻ ദേയ്. 2018 മുതൽ 2023 വരെ പഞ്ചായത്ത് സമിതി അംഗമായും അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് സുവേന്ദു അധികാരി നന്ദിഗ്രാമും ഭഭവാനിപൂറും ഒരേസമയം വിജയിക്കുകയും, നിയമപ്രകാരം ഒരു സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതുമാണ് നന്ദിഗ്രാമിൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. സുവേന്ദു അധികാരി നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞിടത്തേക്ക് എത്തുന്ന സഞ്ചിത പ്രധാൻ ദേക്ക് കടുത്ത പോരാട്ടമാണ് മണ്ഡലത്തിൽ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

