'ഇത് നിങ്ങൾക്കുള്ളതാണ്. നിങ്ങൾ ഒരു ആദിവാസി നേതാവിനെയും രാഷ്ട്രപതിയെയും ബഹുമാനിക്കില്ല. രാഷ്ട്രപതി നിൽക്കുന്നു. പ്രധാനമന്ത്രി ഇരിക്കുന്നു'- മോദിക്ക് മറുപടി നൽകി മമത
text_fieldsകൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ പശ്ചിമ ബംഗാൾ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് രാഷ്ട്രപതിയെ അപമാനിച്ചു എന്ന മോദിയുടെ പ്രസ്താവനക്കെതിരെ 2024ലെ ഫോട്ടോ പുറത്തുവിട്ട് മറുപടി നൽകിയിരിക്കുകയാണ് മമത.
നരേന്ദ്ര മോദി ഇരിക്കുകയും രാഷ്ട്രപതി നിൽക്കുകയും ചെയ്യുന്ന ഒരു ചടങ്ങിലെ ഫോട്ടോയാണ് മമത പുറത്തുവിട്ടത്. പ്രമുഖ ബി.ജെ.പി നേതാവായ എൽ.കെ അദ്വാനിക്ക് രാഷ്ട്രപതി ഭരതരത്ന സമ്മാനിക്കുന്ന വേളയിലെ ചിത്രമാണത്.
പശ്ചിമബംഗാളിലെ ചടങ്ങിൽ മുർമു നടത്തിയ ചില പരാമർശങ്ങളാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മമതയുടെ സർക്കാർ രാഷ്ട്രപതിയെ അപമാനിച്ചുവെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. 'ഇപ്പോൾ നിങ്ങൾ പറയുന്നു ഞാൻ രാഷ്ട്രപതിയെ അപമാനിച്ചുവെന്ന്. ധർണയിലിരുന്ന് എല്ലാവർക്കും വേണ്ടി സമരം ചെയ്യുമ്പോൾ ഞാനെങ്ങനെ അവിടെ പോകും'- മമത ചോദിച്ചു.
പ്രധാനമന്ത്രിയുടെ വിമർശനത്തിനെതിരെ മമത പ്രതികരിച്ചത് മുമ്പ് നടന്ന പരിപാടിയുടെ ഫോട്ടോ പ്രദർശിപ്പിച്ചാണ്. “ഇത് നിങ്ങൾക്കുള്ളതാണ്, പ്രത്യേകിച്ച് പ്രധാനമന്ത്രിക്ക് വേണ്ടി. നിങ്ങൾ ഒരു ആദിവാസി നേതാവിനെയും ഇന്ത്യൻ രാഷ്ട്രപതിയെയും ബഹുമാനിക്കില്ല. രാഷ്ട്രപതി നിൽക്കുന്നു. പ്രധാനമന്ത്രി ഇരിക്കുന്നു. ഞങ്ങൾ ബഹുമാനിക്കുന്നതിനാൽ ഞാൻ ഇത് കാണിക്കുന്നു, പക്ഷേ അവർ ബഹുമാനം നൽകുന്നില്ല”- മമത പറഞ്ഞു.
"രാഷ്ട്രപതിയോടും ഇന്ത്യൻ ഭരണഘടനയോടും ഞങ്ങൾക്ക് പൂർണ ബഹുമാനമുണ്ട്. അവരെ ഞങ്ങൾ ഞങ്ങളുടെ അമ്മയായി കണക്കാക്കുന്നു. ഞങ്ങളെ കുറ്റപ്പെടുത്തരുത്. തെരഞ്ഞെടുപ്പ് വരുമ്പോൾ പ്രധനമന്ത്രി വോട്ട് പക്ഷിയെ പോലെ ബംഗാളിനെ ആക്രമിക്കുകയാണെന്നും മമത പറഞ്ഞു.
ശനിയാഴ്ച വടക്കൻ പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ ബാഗ്ഡോഗ്രക്ക് സമീപം നടന്ന 9-ാമത് അന്താരാഷ്ട്ര സന്താൽ സമ്മേളനത്തിലെ ക്രമീകരണങ്ങളിൽ രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. പരിപാടിയിലെ കുറഞ്ഞ ജനപങ്കാളിത്തത്തെയും വേദി മാറ്റാനുള്ള തീരുമാനത്തെയും അവർ ചോദ്യം ചെയ്തു. കൂടാതെ മുഖ്യമന്ത്രി മമത ബാനർജിയുടെയും മറ്റ് മന്ത്രിമാരുടെയും സന്ദർശന വേളയിലെ അഭാവവും രാഷ്ട്രപതിയെ നീരസപ്പെടുത്തി. "പൊതുവേ രാഷ്ട്രപതി വരുമ്പോൾ മുഖ്യമന്ത്രി അവരെ സ്വാഗതം ചെയ്യണം, മറ്റ് മന്ത്രിമാർ സന്നിഹിതരായിരിക്കണം. പക്ഷേ അവർ വന്നില്ല"- രാഷ്ട്രപതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

