പിണറായി സ്തുതിക്ക് പിന്നാലെ വീണ്ടും കോൺഗ്രസിനെ വെട്ടിലാക്കി മണിശങ്കർ അയ്യർ; രാഹുലിനെ മാറ്റി മമതയെ ഇൻഡ്യ സഖ്യത്തിന്റെ മുഖമാക്കണമെന്ന് പ്രതികരണം
text_fieldsന്യൂഡൽഹി: മമത ബാനർജിയെ ഇൻഡ്യ സഖ്യത്തിന്റെ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. രാഹുൽ ഗാന്ധിയോടാണ് മണി ശങ്കർ അയ്യർ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മമതയില്ലെങ്കിൽ ഇൻഡ്യ സഖ്യം തകരുമെന്നും മണിശങ്കർ അയ്യർ പറഞ്ഞു.
മമതക്കൊപ്പം സഖ്യത്തിലെ നാലോളം നേതാക്കൾക്കും ഇതിനുള്ള അർഹതയുണ്ട്. തേജസ്വി യാദവ്, അഖിലേഷ് യാദവ്, സ്റ്റാലിൻ തുടങ്ങിയ നേതാക്കൾക്കാണ് ഇൻഡ്യ സഖ്യത്തെ നയിക്കാൻ അർഹതയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മണിശങ്കർ അയ്യരുടെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമർശനവുമായി ബംഗാളിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
മണിശങ്കർ അയ്യർക്ക് പാർട്ടിയുമായി നിലവിൽ ഒരു ബന്ധവുമില്ലെന്ന് ബംഗാൾ കോൺഗ്രസ് ജനറൽ സെക്രട്ടറി സുമൻ റോയ് പറഞ്ഞഞു. അഞ്ച് രാജ്യസഭ സീറ്റുകൾ ബംഗാളിൽ ഒഴിവ് വരുന്നുണ്ട്. അതുകണ്ടിട്ടാണോ മണി ശങ്കർ അയ്യരുടെ നീക്കമെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ തിരശ്ശീലക്ക് പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന നേതാവാണ് മമത ബാനർജി. അവരെ പ്രതിരോധിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
പിണറായി വിജയൻ മൂന്നാം തവണയും കേരള മുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞും മണിശങ്കർ അയ്യർ കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും വക്താവ് പവൻ ഖേരക്കും എതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. താൻ കോൺഗ്രസുകാരനും നെഹ്റുവിയനും രാജീവിയനുമെന്ന് വ്യക്തമാക്കിയ മണിശങ്കർ അയ്യർ, രാഹുലിയൻ അല്ലെന്നും പറഞ്ഞു. താൻ കോൺഗ്രസുകാരനാണെന്ന കാര്യം രാഹുൽ മറന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോൺഗ്രസിന്റെയും മോശം സംഘടനാകാര്യ സെക്രട്ടറിയാണ് കെ.സി വേണുഗോപാൽ. അയാൾ ഒരു റൗഡിയാണ്. സർദാൽ വല്ലഭായ് പട്ടേലിനെ പോലെ ഒരാൾ ഇരുന്ന കസേരയിലാണ് വേണുഗോപാലിനെ രാഹുൽ ഗാന്ധി ഇരുത്തിയതെന്നും മണിശങ്കർ അയ്യർ തുറന്നടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

