മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു...ദൗർഭാഗ്യകരം...; പ്രധാനമന്ത്രിക്ക് മറുപടിയുമായി മമത ബാനർജി
text_fieldsകൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള മോദിയുടെ നീക്കം ഏറെ ദൗർഭാഗ്യകരമാണെന്ന് മമത പറഞ്ഞു.
കേന്ദ്ര സർക്കാർ സ്ത്രീകളെ പരിചയായി ഉപയോഗിച്ച് മണ്ഡല പുനർനിർണയ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും മമത സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ‘പ്രധാനമന്ത്രി രാജ്യത്തോട് സത്യസന്ധമായി സംസാരിക്കുന്നതിനു പകരം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് അതീവ ഖേദകരമാണ്’ -മമത പറഞ്ഞു. സർക്കാർ പരമാവധി ശ്രമിച്ചിട്ടും വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കാൻ അനുവദിക്കാതെ പ്രതിപക്ഷ പാർട്ടികൾ സ്ത്രീകളുടെ സ്വപ്നങ്ങളെ നിഷ്കരുണം തകർത്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു.
പിന്നാലെയാണ് മമതയുടെ പ്രതികരണം. വനിതകൾക്ക് കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യം നൽകുന്നതിനെ ടി.എം.സി എന്നും പിന്തുണക്കുകയാണ് ചെയ്തത്. ലോക്സഭയിലും സംസ്ഥാന നിയമസഭയിലും ഏറ്റവും കൂടുതൽ വനിത പ്രതിനിധികളുള്ളതും തങ്ങൾക്കാണ്. ലോക്‌സഭയിൽ ടി.എം.സിയുടെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ 37.9 ശതമാനം വനിതകളാണ്. രാജ്യസഭയിൽ 46 ശതമാനം വനിതാ അംഗങ്ങളെ നാമനിർദേശം ചെയ്തിട്ടുണ്ട്. വനിത സംവരണത്തെ എതിർക്കുന്നു എന്ന ചോദ്യം തന്നെ ഇവിടെ ഉയരുന്നില്ല. സ്വന്തം രാഷ്ട്രീയ അജണ്ടക്കുവേണ്ടി വനിതകളെ മറയാക്കി മോദി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഗൂഢ മണ്ഡല പുനർനിർണയ പ്രക്രിയയെയാണ് തങ്ങൾ എതിർത്തതെന്നും മമത വ്യക്തമാക്കി.
പാർലമെന്റിൽ നാരി ശക്തി വന്ദൻ അധിനിവേശത്തെ എതിർത്ത പ്രതിപക്ഷ പാർട്ടികൾ സ്ത്രീശക്തിയെ നിസ്സാരമായി കാണുകയാണെന്നും സ്ത്രീ സംവരണത്തെ എതിർത്തതിലൂടെ പ്രതിപക്ഷം പാപം ചെയ്തെന്നും മോദി വിമർശിച്ചിരുന്നു. അവർ അതിന് തീർച്ചയായും ശിക്ഷിക്കപ്പെടും. ബിൽ പരാജയപ്പെടുത്തി പ്രതിപക്ഷം ഭരണഘടനയെ അപമാനിച്ചു. ആരിൽ നിന്നും ഒന്നും കവരാതെ സ്ത്രീ ശാക്തീകരണത്തിന് ചിറകുകൾ നൽകാനാണ് ബിൽ ലക്ഷ്യമിട്ടതെന്നും മോദി പറഞ്ഞു. നിയമസഭകളിൽ വനിതാ സംവരണം നടപ്പാക്കാനുള്ള ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് കോൺഗ്രസ്, ഡി.എം.കെ, ടി.എം.സി, സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികളുടെ സ്വാർഥ രാഷ്ട്രീയം സ്ത്രീകളുടെ ചെലവിൽ സംഭവിച്ചെന്നും നിയമസഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാനുള്ള ശ്രമങ്ങൾ അവർ പരാജയപ്പെടുത്തിയെന്നും മോദി കുറ്റപ്പെടുത്തിയത്.
ബിൽ പരാജയപ്പെടുത്തി പ്രതിപക്ഷം ഭരണഘടനയെ അപമാനിച്ചു. ആരിൽ നിന്നും ഒന്നും കവരാതെ സ്ത്രീ ശാക്തീകരണത്തിന് ചിറകുകൾ നൽകാനാണ് ബിൽ ലക്ഷ്യമിട്ടത്.
കോൺഗ്രസ് അവരുടെ മുൻകാല തെറ്റുകൾ തിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ പുതിയ ചരിത്രം രചിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. കോൺഗ്രസ് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം പിന്തുടരുകയാണ്. വടക്കും തെക്കും തമ്മിലുള്ള വിഭജനത്തെക്കുറിച്ച് അവർ നുണകൾ പ്രചരിപ്പിച്ചു. കോൺഗ്രസും സഖ്യകക്ഷികളും നടത്തുന്ന ഈ അപമാനം എല്ലാ സ്ത്രീകളുടെയും ഹൃദയത്തിൽ നിലനിൽക്കും- മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

