മൽപെ കൂട്ടക്കൊല; തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ജനരോഷം
text_fieldsഉഡുപ്പി മൽപെയിൽ കൂട്ടക്കൊല നടന്ന വീട്ടിൽ പ്രതിയെ തെളിവെടുപ്പിന്
കൊണ്ടുവന്നപ്പോൾ തടിച്ചുകൂടിയ ജനം
മംഗളൂരു: ഉഡുപ്പി ജില്ലയിൽ മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെജാറുവിൽ പ്രവാസിയുടെ ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന കേസിലെ പ്രതിക്കെതിരെ ജനരോഷം. വ്യാഴാഴ്ച വൈകീട്ട്, കൂട്ടക്കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴായിരുന്നു ആൾക്കൂട്ടത്തിന്റെ രോഷം.
കേസിലെ പ്രതി എയർ ഇന്ത്യ കാബിൻ ക്രൂ ജീവനക്കാരൻ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ (39) വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചത്. എന്നാൽ, ജനക്കൂട്ടം ബാരിക്കേഡുകൾ ചാടിക്കടന്ന് കൊലപാതകിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.
പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഉഡുപ്പി ജില്ല കോടതി 14 ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്.
മുസ്ലിം ഐക്യവേദി പ്രതിഷേധിച്ചു
മംഗളൂരു: കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ചില പത്രങ്ങളും ചാനലുകളും പോർട്ടലുകളും കുടുംബത്തിന് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഉഡുപ്പി മുസ്ലിം ഒർക്കൂട്ട (ഐക്യവേദി) അടിയന്തര യോഗം ചേർന്ന് പ്രതിഷേധിച്ചു. ജില്ല പൊലീസിന്റെ ചടുലമായ നീക്കത്തെ അനുമോദിച്ചു. പൊലീസ് കണ്ടെത്താത്ത നുണകൾ വാർത്തയായി നൽകുകയാണെന്ന് യോഗം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

