മാവോവാദി ബന്ധമെന്ന്: മലയാളി വിദ്യാർഥി മഹാരാഷ്ട്രയിൽ അറസ്റ്റിൽ
text_fieldsറെജാസ് എം. ഷീബ സിദ്ദീഖ്
മുംബൈ: മാവോവാദി കേസിൽ മലയാളി വിദ്യാർഥി ആക്ടിവിസ്റ്റ് നാഗ്പുരിൽ അറസ്റ്റിൽ. കൊച്ചി ഇടപ്പള്ളി സ്വദേശി റെജാസ് എം. ഷീബ സിദ്ദീഖിനെയാണ് (26) രാജ്യത്തിന് എതിരെ യുദ്ധം ചെയ്യുന്നു എന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒപ്പം പുണെയിൽ വിദ്യാർഥിയായ സുഹൃത്ത് ഇഷകുമാരിയെയും (22) അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച നാഗ്പുർ, ലകഡ്ഗഞ്ചിലെ ഹോട്ടലിൽനിന്നാണ് അറസ്റ്റ്. മാവോവാദി ബന്ധമുള്ളയാൾ തങ്ങുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മുറിയിൽ പരിശോധന നടത്തിയതായും മാവോവാദി ആശയമടങ്ങിയ ലഘുലേഖകൾ പിടിച്ചെടുത്തതായും സീനിയർ ഇൻസ്പെക്ടർ കമലാകർ ഗദ്ദിമേ പറഞ്ഞു. ഇരുവരെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ, കലാപത്തിന് പ്രകോപനമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്.
ജാതി വിവേചനം, വർഗീയ ആക്രമണം, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മഖ്തൂബ് മീഡിയ, ദി ഒബ്സർവർ പോസ്റ്റ് തുടങ്ങിയവയിൽ ലേഖനം എഴുതിയിരുന്ന റെജാസ്, ജയിലിലടക്കപ്പെട്ട മാധ്യമപ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഈയിടെ ഡൽഹിയിൽ നടന്ന വാർത്തസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.