സ്ത്രീയെ ശല്യംചെയ്തെന്ന്; മൂന്നുപേരെ വെടിവെച്ച് മലയാളി; ഒരാൾ കൊല്ലപ്പെട്ടു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തെന്ന് ആരോപിച്ച് മൂന്ന് പേർക്ക് നേരെ വെടിയുതിർത്ത് മലയാളി. ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. താനെയിലെ മുംബ്രയിൽ ആണ് സംഭവം. വെടിവെച്ച മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവെച്ചതെന്ന് ജയൻ പൊലീസിനോട് പറഞ്ഞു.
മുംബ്ര സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിലാണ് സംഭവം. രാവിലെ 11.30 ഓടെ കൈലാഷ് നഗറിലെ സ്കൂളിന് മുന്നിൽവെച്ച് ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൽ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തുവത്രേ. ജയൻ ശിവാനന്ദൻ നായർ കൈവശമുണ്ടായിരുന്ന നാടൻ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് വിവരം. ജയൻ കരസേനയിൽ സൈനികനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതര പരിക്കേറ്റ അക്ബർ അബ്ദുൽ ഷെയ്ഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ അബ്ദുൽ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരെ കൽസേക്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറച്ച് നാളുകളായി പ്രതികൾ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നുവത്രേ. ഇന്നലെയും അക്രമികൾ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ചുവെന്നും പറയുന്നു. ഈ സമയത്ത് ജയൻ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്നാണ് ജയൻ ഇവരെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്താണ് പൊലീസ് സ്റ്റേഷൻ എന്നിരിക്കെ പൊലീസിനെ അറിയിക്കാതെ ജയൻ വെടിയുതിർത്തത് നിയമം കൈയിൽ എടുത്തതാണെന്നും വിമർശനം ഉയരുന്നുണ്ട്. ജയനെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതാണെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

