മുംബൈ: ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട എൽഗാർ പരിഷത്ത് കേസിൽ മനുഷ്യാവകാശ പ്രവർത്തകനും മലയാളിയുമായ പ്രഫസർ ഹാനി ബാബു തയ്യിലിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയായ ഹാനി ബാബു ഡൽഹി സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസോ.പ്രഫസറാണ്.
കഴിഞ്ഞ 15 ന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻ.െഎ.എ സമൻസ് അയച്ചിരുന്നു. അഞ്ച് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് പുണെ പൊലീസ് മുമ്പ് ഹാനി ബാബുവിെൻറ നോയിഡയിലെ വീട്ടിൽ റെയ്ഡ് നടത്തി ലാപ്ടോപ്പും മൊബൈലുകളും പിടിച്ചെടുത്തിരുന്നു. ഭീമ-കൊറേഗാവ് സംഭവത്തിെൻറ ഗൂഢാലോചനയിൽ ഹാനി പങ്കാളിയാണെന്നും മാവോവാദി ആശയത്തിെൻറ പ്രചാരകനാണെന്നും എൻ.െഎ.എ ആരോപിച്ചു.
തെലുഗു കവി വരവര റവു അടക്കം പ്രതികളായ കേസിൽ അറസ്റ്റിലാകുന്ന 12ാമത്തെ മനുഷ്യാവകാശ പ്രവർത്തകനും രണ്ടാമത്തെ മലയാളിയുമാണ് ഹാനി ബാബു. കൊല്ലം സ്വദേശി റോണ വിൽസനാണ് അറസ്റ്റിലായ മറ്റൊരു മലയാളി. മാവോവാദി ബന്ധത്തിെൻറ പേരിൽ നാഗ്പൂരിൽ ജീവപര്യന്തം തടവിൽ കഴിയുന്ന ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ. സായി ബാബയുടെ മോചനത്തിനായുള്ള സമിതിയിൽ അംഗവുമാണ് ഹാനി.