ചെന്നൈ: കണ്ടാലുടൻ വെടിവെക്കാൻ തീരുമാനിച്ചതിനു പിന്നാലെ മലയാളിയായ കുപ്രസിദ്ധ ഗുണ്ട ബിനു പാപ്പച്ചൻ ചെന്നൈ സിറ്റി പൊലീസിൽ കീഴടങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ അമ്പത്തൂർ അസിസ്റ്റൻറ് പൊലീസ് കമീഷണർ സർവേശ് രാജിനു മുന്നിലാണു കീഴടങ്ങിയത്. കഴിഞ്ഞ ആറിന് ബിനുവിെൻറ പിറന്നാൾ ആഘോഷത്തിലേക്കു ഇരച്ചുകയറിയ പൊലീസ് സംഘം 73 ഗുണ്ടകളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ബിനുവും രണ്ടു വിശ്വസ്തരും രക്ഷപ്പെട്ടു. കേരളത്തിലും ആന്ധ്രപ്രദേശിലും തമിഴ്നാടിെൻറ വിവിധ പ്രദേശങ്ങളിലും ബിനുവിനായി പൊലീസ് അരിച്ചുപെറുക്കുകയായിരുന്നു. കൂട്ടാളികളായ കനകരാജ്, വിഘ്നേഷ് എന്നിവരെ പിടികിട്ടിയിട്ടില്ല. ബിനുവിനെ വിശദമായി ചോദ്യംചെയ്ത പൊലീസ് പിറന്നാൾ ആഘോഷം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
തൃശൂർ സ്വദേശിയാണ് ബിനു. ഇയാളുടെ ചെറുപ്പത്തിൽ കുടുംബം ചെന്നൈയിലേക്കു കുടിയേറിയതാണ്. ചൂളൈമേട്ടിലായിരുന്നു താമസം. കുറ്റകൃത്യങ്ങളിൽനിന്ന് വിട്ടുനിന്ന മൂന്നു വർഷം ഇയാൾ കേരളത്തിലേക്ക് മടങ്ങിയെന്നാണ് െപാലീസ് കരുതിയത്. എന്നാൽ, കഴിഞ്ഞ മൂന്നു വർഷവും തിരുച്ചിറപ്പള്ളിക്കു സമീപം കരൂരിലായിരുന്നു താനെന്ന് ബിനു പൊലീസിനു മൊഴി നൽകി. ആന്ധ്ര സ്വദേശിയാണെന്നാണ് താമസ സ്ഥലത്തും അയൽവാസികളോടും പറഞ്ഞിരുന്നത്. ചൂളൈമേട്ടിൽ ചായക്കടയിലെ തൊഴിലാളിയായി തുടങ്ങിയ ബിനു പിന്നീട് കുറ്റകൃത്യങ്ങളുടെ ലോകത്തെത്തുകയായിരുന്നു. കൊലപാതകക്കേസുകളിലുൾപ്പെടെ പ്രതിയായ ബിനു പിന്നീട് തലവെട്ടി ബിനുവെന്ന പേരിലാണ് ഗുണ്ടാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഇയാൾക്കെതിരെ നാലു കൊലപാതകക്കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇതിൽ ഒന്നിൽ കോടതി കുറ്റമുക്തനാക്കിയിട്ടുണ്ട്. മറ്റു കേസുകളിൽ അന്വേഷണം പുനരാരംഭിക്കാനാണ് പൊലീസ് തീരുമാനം. പിറന്നാൾ പാർട്ടിയിൽനിന്ന് രക്ഷപ്പെട്ട ബിനുവിനെയും കൂട്ടാളികളെയും പിടിക്കാൻ പഴുതടച്ച തിരച്ചിലാണ് പൊലീസ് നടത്തിയത്. അതിനാൽ, രക്ഷപ്പെട്ടതിനുശേഷം ബിനു തുടർച്ചയായി കാറിൽ സഞ്ചരിക്കുകയായിരുന്നു. കാറിൽതന്നെയായിരുന്നു ഉറക്കം. പ്രമോഹരോഗിയായ ബിനുവിെൻറ വലതുകാലിൽ മുറിവുണ്ട്.
അതിനിടെ, ബിനുവിെൻറ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇത് പൊലീസിനു പിടികൊടുക്കുന്നതിനു മുമ്പ് റെക്കോഡ് ചെയ്തതാണെന്നാണ് സൂചന. ‘പൊലീസും മാധ്യമങ്ങളും പറയുന്നതുപോലെ താൻ അത്ര വലിയ ഗുണ്ടയൊന്നുമല്ലെന്ന് വിഡിയോയിൽ പറയുന്നു. മൂന്നു വർഷമായി കരൂരിൽ സ്വസ്ഥജീവിതം നയിക്കുകയാണ്. പിറന്നാളാഘോഷത്തിന് ഒരു സുഹൃത്താണ് കേക്ക് മുറിക്കാൻ വടിവാൾ തന്നത്. കേക്ക് മുറിച്ചു പോകാനൊരുങ്ങിയപ്പോഴാണ് പൊലീസ് വളഞ്ഞത്. ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പുനൽകി എന്നെ ജീവിക്കാൻ അനുവദിക്കണം’ ^അപേക്ഷ സ്വരത്തിൽ ബിനു പറയുന്നു.