അസമിൽ കോൺഗ്രസിന് തിരിച്ചടി; നാഗോൺ എം.പി ബി.ജെ.പിയിൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കും
text_fieldsന്യൂഡൽഹി: അസമിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കാനിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടിയുടെ നാഗോൺ എം.പി പ്രദ്യുത് ബോർദോലോയ് ബി.ജെ.പിയിൽ ചേർന്നു.
പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന് ആരോപിച്ച അദ്ദേഹം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ദിലീപ് സൈക്യയുടെയും സാന്നിധ്യത്തിലാണ് ഔപചാരികമായി ബി.ജെ.പിയിൽ ചേർന്നത്. നാഗോണിൽനിന്ന് രണ്ടുതവണ ലോക്‌സഭയിലെത്തിയ അദ്ദേഹം സംസ്ഥാനത്തെ മുൻ മന്ത്രികൂടിയാണ്. കോൺഗ്രസ് പാർട്ടിയിൽനിന്ന് പല സന്ദർഭങ്ങളിലും അപമാനം നേരിടേണ്ടിവന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം.
കടുത്ത മനോവിഷമത്തോടെ കോൺഗ്രസിന്‍റെ പ്രാഥമികാംഗത്വം രാജിവെക്കുകയാണെന്ന് അദ്ദേഹം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച രാജിക്കത്തിൽ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചേക്കും. ‘ഞാൻ എന്റെ ലോക്‌സഭാ സീറ്റ് രാജിവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം വളരെ ദയയുള്ളവനാണ്. എന്നെ കുറിച്ച് എല്ലാം അദ്ദേഹത്തിന് അറിയാം. അസം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ആലോചിച്ച് ഉടൻ തന്നെ തീരുമാനമെടുക്കും’ -പ്രദ്യുത് മാധ്യമങ്ങളോട് പറഞ്ഞു.
മുൻ സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് ഭുപൻ കുമാർ ബോറ ഫെബ്രുവരിയിൽ ബി.ജെ.പിയിൽ ചേർന്നിരുന്നു. മൂന്ന് പതിറ്റാണ്ടു കാലത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം പുതിയ പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്.
അതേസമയം, ബൊർദോലോയിയുടെ നടപടി നിർഭാഗ്യകരമാണെന്നും സ്ഥാനാർഥി നിർണയത്തിലെ അഭിപ്രായ വ്യത്യാസമാകാം രാജിയിലേക്ക് നയിച്ചതെന്നും സംസ്ഥാനത്തിന്റെ സ്ഥാനാർഥി നിർണയ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

