ഹരിയാന കൂട്ടബലാൽസംഗം: മുഖ്യപ്രതി സൈനികനെന്ന് ഡി.ജി.പി
text_fieldsചണ്ഡീഗഢ്: ഹരിയാനയിൽ പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളിലൊരാൾ സൈനികൻ. മഹേന്ദർഗഢ് ജില്ലയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്നു പ്രതികളിൽ ഒരാൾ രാജസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന സൈനികനാണെന്നും ഇയാളെ പിടികൂടാൻ പൊലീസിനെ അയച്ചിട്ടുണ്ടെന്നും ഹരിയാന ഡി.ജി.പി ബി.എസ് സന്ധു അറിയിച്ചു.
കേസേന്വഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം,സംഭവത്തിൽ എട്ടു മുതൽ 10 വരെ ആളുകൾ ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. മികച്ച മാർക്കുനേടിയതിന് സർക്കാർ മെഡൽ നേടിയ കുട്ടി ഇപ്പോൾ മാനസികമായി തകർന്ന നിലയിലാണെന്ന് മാതാവ് പറഞ്ഞു.
കേസിലെ മുഖ്യപ്രതി രാജസ്ഥാനിൽ ജോലി ചെയ്യുന്ന സൈനികനാണ്. പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഡി.ജി.പി ബി.എസ് സന്ധു പറഞ്ഞു. കേസിലെ മറ്റ് രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പൊലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ വനിത കമീഷനും സംഭവത്തിൽ സ്വമേധയ കേസെടുത്തു. കേസിലെ അന്വേഷണ പുരോഗതി രേഖാമൂലം അറിയിക്കാൻ ഡി.ജി.പിയോട് വനിത കമീഷൻ നിർദേശിച്ചു. കഴിഞ്ഞ ദിവസമാണ് കോച്ചിങ് ക്ലാസിലേക്ക് പോവുകയായിരുന്ന 19കാരിയായ പെൺകുട്ടിയെ രണ്ട് പേർ തട്ടികൊണ്ട് പോയി കൂട്ടബലാൽസംഘത്തിന് ഇരയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.