Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ചക്രവർത്തിയും സേവകരും...

‘ചക്രവർത്തിയും സേവകരും സുരക്ഷിതരല്ലെന്നതിൽ ലജ്ജിക്കുന്നു’; ബി.ബി.സി ഡോക്യുമെന്‍ററി വിലക്കിനെതിരെ മഹുവ മൊയ്ത്ര

text_fields
bookmark_border
‘ചക്രവർത്തിയും സേവകരും സുരക്ഷിതരല്ലെന്നതിൽ ലജ്ജിക്കുന്നു’; ബി.ബി.സി ഡോക്യുമെന്‍ററി വിലക്കിനെതിരെ മഹുവ മൊയ്ത്ര
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് വംശഹത്യക്ക് പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററിക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ഡോക്യുമെന്‍ററിയുടെ ചില ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ യുട്യൂബ് വിഡിയോകൾ, അവയുടെ ലിങ്ക് പങ്കുവെക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ എന്നിവ നിരോധിച്ചിരുന്നു.

വിവര സാങ്കേതികവിദ്യ ചട്ടം 2021 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയുടെ നടപടി. നിർദേശത്തെത്തുടർന്ന് ബി.ബി.സിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിഡിയോ യുട്യൂബും ലിങ്കുകൾ ട്വിറ്ററും നീക്കി. ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിഡിയോ, ലിങ്ക് തുടങ്ങിയവ ഇന്ത്യയിൽ ലഭ്യമാകില്ല.

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ചക്രവര്‍ത്തിയും കൊട്ടാര സേവകരും സുരക്ഷിതരല്ലെന്നതില്‍ ലജ്ജിക്കുന്നുവെന്ന് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ബി.ബി.സിയുടെ ഷോ ഇന്ത്യയില്‍ ആര്‍ക്കും കാണാന്‍ കഴിയില്ലെന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഉറപ്പാക്കുകയാണ് സര്‍ക്കാറെന്നും അവർ വിമർശിച്ചു.

രണ്ടു ഭാഗങ്ങളിലുള്ള ഡോക്യുമെന്‍ററി ബി.ബി.സി ഇന്ത്യയിൽ ലഭ്യമാക്കിയിട്ടില്ല. ഇതിനിടെയാണ് ഡോക്യുമെന്‍ററി ഭാഗങ്ങൾ യുട്യൂബ് ചാനലുകൾ അപ്ലോഡ് ചെയ്തത്. എന്നാൽ, അവ അധികൃതരെ അവമതിക്കുന്നതും സുപ്രീംകോടതിയുടെ വിശ്വാസ്യതക്ക് പരിക്കേൽപിക്കുന്നതുമാണെന്ന് വിലയിരുത്തിയാണ് കേന്ദ്ര സർക്കാറിന്‍റെ നിരോധനം.

വിഡിയോ, ലിങ്ക് പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ വിഭാഗീയതക്ക് ഇടയാക്കും. ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യും. വിദേശ നാടുകളുമായുള്ള ഇന്ത്യയുടെ സൗഹാർദത്തെ പ്രതികൂലമായി ബാധിക്കും. വിഡിയോ, ലിങ്കുകൾ വീണ്ടും അപ്ലോഡ് ചെയ്താൽ വീണ്ടും നീക്കം ചെയ്യണമെന്നും കേന്ദ്ര സർക്കാർ യുട്യൂബിനും ട്വിറ്ററിനും നിർദേശം നൽകിയിട്ടുണ്ട്.

ബ്രിട്ടന്‍റെ ടെലിവിഷൻ ചാനലായ ബി.ബി.സിയുടെ ഡോക്യുമെന്‍ററി തെറ്റായ പ്രചാരവേലയാണെന്നും കോളനിക്കാല മനോഭാവം പ്രതിഫലിപ്പിക്കുന്നതാണെന്നും നേരത്തെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങൾ പരിശോധിച്ച ശേഷമാണ് കേന്ദ്ര സർക്കാറിന്‍റെ പുതിയ നടപടി. ചുരുങ്ങിയത് 50 ട്വീറ്റുകൾ ഇതേത്തുടർന്ന് നീക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahua MoitraBBC Documentary
News Summary - Mahua on blocking of BBC documentary
Next Story