‘ദുഷ്കരമായ ഘട്ടങ്ങളിൽ സുവേന്ദു അധികാരി വലിയ പിന്തുണ നൽകിയിട്ടുണ്ട്’; അഭിമുഖത്തിൽ മഹുവ മൊയ്‌ത്ര
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിക്കൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ മഹുവ മൊയ്‌ത്രയുടെ പുതിയ പ്രസ്താവന. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് അവർ നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
മമത ബാനർജിയുടെ കടുത്ത വിശ്വസ്തയായി അറിയപ്പെടുന്ന മഹുവ മൊയ്‌ത്ര, രാഷ്ട്രീയ ചേരികൾ വേറിട്ടതാണെങ്കിലും സുവേന്ദു അധികാരിയുമായി തനിക്ക് ഇന്നും വൈകാരികമായ ബന്ധം നിലനിൽക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ദുഷ്കരമായ ഘട്ടങ്ങളിൽ സുവേന്ദു അധികാരി വലിയ പിന്തുണ നൽകിയിട്ടുണ്ടെന്ന് മഹുവ പറഞ്ഞു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ താൻ ഏറെ ദുഃഖിതയായിരുന്നുവെന്നും, അന്ന് തന്നെ ആശ്വസിപ്പിച്ചത് സുവേന്ദു ആയിരുന്നുവെന്നും അവർ വ്യക്തമാക്കി. 2016ൽ കരിംപൂർ മണ്ഡലത്തിൽ ആദ്യമായി മത്സരിച്ചപ്പോൾ മുതിർന്ന ടി.എം.സി നേതാക്കളാരും സഹായത്തിനെത്തിയിരുന്നില്ലെന്നും, അന്ന് തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ സുവേന്ദു മാത്രമാണ് ഉണ്ടായിരുന്നതെന്നും മഹുവ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികളാണ് നടക്കുന്നത്. പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും വിമത ക്യാമ്പിലേക്ക് മാറിയിട്ടുണ്ട്. 20 ലോക്‌സഭാ എം.പിമാർ പാർട്ടി വിട്ട് 'നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യ' (NCPI) എന്ന പാർട്ടിയുമായി ലയിച്ച് ബി.ജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മമത ബാനർജി, അഭിഷേക് ബാനർജി എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കി ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെട്ട് തെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
തന്റെ പ്രസ്താവനകൾ വിവാദമായതോടെ, ബി.ജെ.പി നേതാവായ സുവേന്ദു അധികാരിയെ താൻ പിന്തുണക്കുന്നില്ലെന്നും, അദ്ദേഹം ബി.ജെ.പിയിലേക്ക് മാറിയ ശേഷം തങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ലെന്നും മഹുവ പിന്നീട് വ്യക്തമാക്കി. അഭിമുഖത്തിലെ ഭാഗങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അവർ ആരോപിച്ചു. അതേസമയം, ബി.ജെപിയുടെ സംഘടനാ സംവിധാനത്തെയും വ്യക്തമായ പ്രത്യയശാസ്ത്രത്തെയും അവർ പ്രശംസിക്കുകയും ചെയ്തു. ടി.എം.സി കോൺഗ്രസുമായി ലയിക്കുമെന്ന പ്രചാരണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും മഹുവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

