Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നിങ്ങളുടെ ജീവൻ...

'നിങ്ങളുടെ ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണ്'; സോനം വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ ആവശ്യ​പ്പെട്ട് മഹുവ മൊയ്ത്ര

text_fields
bookmark_border
നിങ്ങളുടെ ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണ്; സോനം വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ ആവശ്യ​പ്പെട്ട് മഹുവ മൊയ്ത്ര
cancel

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ 17 ദിവസമായി നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. രാജ്യത്തെ യുവാക്കളെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒന്നിപ്പിക്കാൻ വാങ്ചുക്കിന് സാധിച്ചുവെന്നും അദ്ദേഹം തന്റെ ലക്ഷ്യം ഇതിനകം നേടിക്കഴിഞ്ഞുവെന്നും വ്യക്തമാക്കിയ മഹുവ, അദ്ദേഹത്തിന്റെ ജീവൻ രാജ്യത്തിന് വിലപ്പെട്ടതാണെന്നും അതിനാൽ സമരം അവസാനിപ്പിച്ച് പോരാട്ടം തുടരണമെന്നും ആവശ്യപ്പെട്ടു.

മഹുവക്ക് പുറമേ എഴുത്തുകാരി അരുന്ധതി റോയ്, നടൻമാരായ നസിറുദ്ദീൻ ഷാ, രത്ന പാഠക് ഷാ, സാമ്പത്തിക വിദഗ്ദ്ധ ജയതി ഘോഷ് തുടങ്ങിയ പ്രമുഖരും സമരക്കാർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന സമരക്കാരുടെ ആവശ്യത്തെ ഇവർ പൂർണമായി പിന്തുണക്കുന്നുണ്ടെങ്കിലും, സമരക്കാരുടെ ആരോഗ്യസ്ഥിതിയിൽ അവർ അതീവ ആശങ്ക പ്രകടിപ്പിച്ചു. ഇതൊരു ദീർഘകാല പോരാട്ടമാണെന്നും, വരും ദിവസങ്ങളിൽ വാങ്ചുക്കിന്റെ കരുത്തും നേതൃത്വവും ഈ സമരത്തിന് അത്യാവശ്യമാണെന്നും അവർ സംയുക്ത പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.

നിരാഹാര സമരം 17-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സോനം വാങ്ചുക്കിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പേശികളുടെ അളവ് കുറയുകയും കടുത്ത ശാരീരിക വേദന അനുഭവപ്പെടുകയും ചെയ്യുന്ന വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ളവർ അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ, സമരക്കാരുമായി ചർച്ചക്ക് തയാറാകാത്ത അധികാരികളുടെ നിലപാടാണ് സമരത്തെ മുന്നോട്ട് നയിക്കുന്നതെന്ന് വാങ്ചുക്ക് മറുപടി നൽകി.

ഇത്രയും ദിവസം സമരം തുടരുകയും ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്തിട്ടും സർക്കാർ ചർച്ചകൾക്ക് തയാറാകാത്തതിനെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ രൂക്ഷമായി വിമർശിച്ചു. ഇത് ഈഗോയുടെ വിഷയമാക്കരുതെന്നും മനുഷ്യജീവനുകൾക്ക് വിലയുണ്ടെന്ന് സർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 2011ലെ അണ്ണാ ഹസാരെയുടെ സമരവുമായി താരതമ്യപ്പെടുത്തുമ്പോൾ, അന്നത്തെ ഇന്ത്യയല്ല ഇന്നത്തേതെന്നും ഇപ്പോൾ മനുഷ്യജീവനുകൾക്ക് മതിയായ മൂല്യം കൽപ്പിക്കുന്നില്ലെന്നും ദിപ്കെ ചൂണ്ടിക്കാട്ടി. ജൂൺ 20-ന് ആരംഭിച്ച സി.ജെ.പി പ്രതിഷേധത്തിൽ ജൂൺ 28 മുതലാണ് വാങ്ചുക്ക് നിരാഹാര സമരവുമായി പങ്കുചേർന്നത്.

17 ദിവസത്തെ നിരാഹാരത്തിന് ശേഷം സോനം വാങ്ചുക്കിന്റെ ശരീരഭാരം 8.2 കിലോ കുറഞ്ഞു. രക്തസമ്മർദവും രക്തത്തിലെ ഗ്ലൂക്കോസ് നില താഴുന്നതും ആരോഗ്യ വിദഗ്ധരിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇതിനിടെ, 16 ദിവസമായി നിരാഹാരമിരുന്ന ഐസ പ്രവർത്തകൻ ദീപകിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരഭാരത്തിന്റെ 15 ശതമാനത്തോളം കുറയുകയും രക്തസമ്മർദം താഴുകയും ചെയ്തതോടെ, ആന്തരിക അവയവങ്ങൾക്ക് തകരാർ സംഭവിക്കാൻ സാധ്യതയുള്ളതിനാലാണ് അദ്ദേഹത്തെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunger strikeJantar MantarSonam WangchukMahua MoitraNEET paper leakCockroach Janata Party
News Summary - Your life matters to us': Mahua Moitra urges Sonam Wangchuk to end fast as hunger strike enters Day 17
Next Story