‘ഭീഷണിക്ക് വഴങ്ങരുത്’; മോദിയുടെ ഫേസ്ബുക് വിഡിയോ വിവാദത്തിൽ മെറ്റയോട് മഹുവ മൊയ്ത്ര
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക് വീഡിയോ താൽക്കാലികമായി നിയന്ത്രിക്കപ്പെട്ട സംഭവത്തിൽ ‘ഭീഷണിക്ക് വഴങ്ങരുതെന്ന്’ മെറ്റയോട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. സംഭവത്തിൽ ക്ഷമാപണം നടത്താൻ തയാറാണെന്ന് സോഷ്യൽ മീഡിയ ഭീമൻമാരായ മെറ്റ അറിയിച്ചതിന് പിന്നാലെയായിരുന്നു മഹുവ മൊയ്ത്രയുടെ പ്രതികരണം. മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിനെ അഭിസംബോധന ചെയ്ത്, ‘ക്ഷമ പറയരുത്, ഭീഷണിക്ക് വഴങ്ങരുത്’ എന്നാണ് മഹുവ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.
മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തെ തുടർന്ന് കേന്ദ്ര സർക്കാർ മെറ്റയോട് വിശദീകരണം തേടുകയും പാർലമെന്ററി സമിതി മെറ്റ പ്രതിനിധികളെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇന്ത്യയിൽ സർക്കാർ സമൂഹമാധ്യമ കമ്പനികൾക്ക് നിരന്തരം സമ്മർദം ചെലുത്തുകയാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെയും പ്ലാറ്റ്ഫോമുകളുടെ സ്വതന്ത്ര പ്രവർത്തനത്തെയും അത് ബാധിക്കുന്നുവെന്നും അവർ ആരോപിച്ചു.
‘ഹലോ മാർക്ക് ദയവായി ഭീഷണിയിൽ വീഴരുത്, ആരോടും ക്ഷമ ചോദിക്കുകയുമരുത്. ഇന്ത്യൻ സർക്കാർ എല്ലായ്‌പ്പോഴും പൗരന്മാരെ ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. വിമർശിക്കുന്ന ഉള്ളടക്കം ഇഷ്ടാനുസരണം നീക്കം ചെയ്യുന്നു. ഒരു വീഡിയോ കുറച്ച് മണിക്കൂറുകൾ തെറ്റായി നീക്കം ചെയ്‌താൽ ആകാശം ഇടിഞ്ഞുവീഴില്ല’ മഹുവ മൊയ്ത്ര എക്‌സിലെ പോസ്റ്റിൽ എഴുതി.
മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം പിഴവാണ് എന്ന് മെറ്റ നേരത്തേ വിശദീകരിക്കുകയും ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. തുടർന്ന് മെറ്റയുടെ ആഗോള ഉദ്യോഗസ്ഥരെ ചർച്ചക്കായി വിളിപ്പിക്കുകയും പാർലമെന്ററി സമിതി കണ്ടന്റ് മോഡറേഷൻ, അൽഗോരിതമിക് പക്ഷപാതം തുടങ്ങിയ വിഷയങ്ങളിൽ വിശദീകരണം തേടുകയും ചെയ്തിരുന്നു.
പോസ്റ്റ് നീക്കം ചെയ്യാൻ കാരണമായ സാങ്കേതിക പിഴവ്, ഉള്ളടക്ക നിയന്ത്രണ സംവിധാനം, അൽഗോരിതങ്ങളുടെ പ്രവർത്തനം, രാഷ്ട്രീയ പക്ഷപാതമെന്ന ആരോപണം എന്നിവയെക്കുറിച്ചാണ് സമിതി ചോദ്യം ചെയ്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച വീഡിയോ ഏതാനും സമയത്തേക്ക് നീക്കം ചെയ്യപ്പെട്ടത് എങ്ങനെയാണെന്നും, പിന്നീട് അത് എങ്ങനെ പുനഃസ്ഥാപിച്ചുവെന്നും സമിതി ആരാഞ്ഞു. തുടർന്ന് നരേന്ദ്ര മോദിയുടെ ഫേസ്ബുക് വിഡിയോക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിന് ക്ഷമാപണം നടത്താൻ തയാറാണെന്ന് മെറ്റ പാർലമെന്ററി പാനലിനെ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

