മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന് പരാതി; തൃണമൂൽ എം.പി മഹുവ മൊയ്‌ത്രക്ക് പൊലീസ് സമൻസ്
text_fieldsമഹുവ മൊയ്‌ത്ര
കൊൽക്കത്ത: സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്രക്ക് പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ സൈബർ ക്രൈം പൊലീസിന്റെ സമൻസ്. കൃഷ്ണനഗറിൽ നിന്നുള്ള ലോക്‌സഭാ അംഗമായ മഹുവയോട് ചോദ്യം ചെയ്യലിനായി ശനിയാഴ്ച രാവിലെ 11 മണിക്ക് സൈബർ ക്രൈം വിഭാഗത്തിന് മുന്നിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചു.
ഡയമണ്ട് ഹാർബറിലെ നിവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മഹുവ മൊയ്‌ത്ര തന്റെ എക്‌സിൽ പങ്കുവെച്ച സന്ദേശം സമൂഹത്തിൽ വർഗീയ സ്പർധ വളർത്താൻ ഇടയാക്കുമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് എഫ്.ഐ.ആർ തയാറാക്കിയിരിക്കുന്നത്.
സെപ്റ്റംബർ 1-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഉത്തർബംഗാളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിൽ നിന്ന് സംസ്ഥാന ഭരണകൂടത്തിലെ മുസ്‌ലിം ഉദ്യോഗസ്ഥരെ മനഃപൂർവ്വം ഒഴിവാക്കിയെന്ന് മഹുവ എക്‌സിലൂടെ ആരോപിച്ചിരുന്നു. ചില മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പേരുകൾ എടുത്തുപറഞ്ഞ അവർ, ഇവരെ ചടങ്ങിലേക്ക് ക്ഷണിക്കാതിരിക്കുകയോ പങ്കടുക്കുന്നതിൽ നിന്ന് തടയുകയോ ചെയ്തത് മതത്തിന്റെ പേരിൽ മാത്രമാണോ എന്ന് പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് വർഗീയ വിദ്വേഷത്തിന് പ്രകോപനം സൃഷ്ടിച്ചുവെന്നാരോപിച്ചാണ് പരാതി ഉയർന്നത്.
പശ്ചിമ ബംഗാളിൽ രാഷ്ട്രീയ പ്രതിസന്ധികൾ രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പാർട്ടിക്കുള്ളിലെ ഭിന്നതകളും സംഘർഷങ്ങളും നിലനിൽക്കുന്നുണ്ട്. തൃണമൂൽ എം.എൽ.എമാരിൽ ഭൂരിഭാഗവും മമതാ ബാനർജിയുടെ നേതൃത്വത്തിനെതിരെ തിരിയുകയും, പാർട്ടി പിളർപ്പിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ മമതാ ബാനർജിയെ പിന്തുണക്കുന്ന പക്ഷത്താണ് മഹുവ മൊയ്‌ത്ര നിലകൊള്ളുന്നത്.
ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെതിരെ നിരന്തരം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്ന നേതാവാണ് മഹുവ മൊയ്‌ത്ര. ഭരണരംഗത്തെ വിവേചനങ്ങളെക്കുറിച്ചും ക്രമസമാധാന നിലയെക്കുറിച്ചും തൃണമൂലും ബി.ജെ.പിയും തമ്മിൽ കടുത്ത വാക്‌പോര് തുടരുന്നതിനിടയിലാണ് തൃണമൂൽ എം.പിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

