ഇന്ത്യൻ നാവികസേനക്ക് കരുത്തായി 'മഹേന്ദ്രഗിരി'; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കൈമാറി
text_fieldsമുംബൈ: ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പൽ നിർമാണ പദ്ധതിയായ പ്രോജക്ട് 17A (നീലഗിരി ക്ലാസ്) ലെ ആറാമത്തെ കപ്പൽ 'മഹേന്ദ്രഗിരി' നാവികസേനക്ക് കൈമാറി. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ നടന്ന ചടങ്ങിലാണ് കപ്പൽ ഔദ്യോഗികമായി കൈമാറിയത്. പൂർണ്ണമായും ഇന്ത്യയിൽ നിർമിച്ച ഈ കപ്പൽ വരും മാസങ്ങളിൽ കമീഷൻ ചെയ്യുന്നതോടെ നാവികസേനയുടെ പശ്ചിമ കമാൻഡിന്റെ ഭാഗമാകും.
ഐ.എൻ.എസ് മഹേന്ദ്രഗിരി പ്രോജക്ട് 17A-യുടെ ഭാഗമായി മുംബൈയിലെ മസഗോൺ ഡോക്ക് നിർമ്മിക്കുന്ന നാലാമത്തെയും അവസാനത്തെയും കപ്പലാണിത്. ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോ ആണ് ഇത് രൂപകൽപ്പന ചെയ്തത്. കപ്പൽ നീറ്റിലിറക്കി ഏകദേശം 17 മാസത്തിനുള്ളിൽ തന്നെ നിർമാണം പൂർത്തിയാക്കി കൈമാറാൻ സാധിച്ചു എന്നത് ഇന്ത്യൻ കപ്പൽ നിർമാണ രംഗത്തെ വലിയൊരു കുതിച്ചുചാട്ടമാണ്.
ശത്രുക്കളുടെ റഡാറുകളിൽ പെടാതെ സഞ്ചരിക്കാനുള്ള അത്ഭുതകരമായ ശേഷിയാണ് മഹേന്ദ്രഗിരിയുടെ പ്രധാന പ്രത്യേകത. ഇതിന്റെ പ്രത്യേക ആകൃതിയും പുറംഭാഗത്തെ ആവരണവും റഡാർ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്നത് കുറക്കുന്നു. മുൻപത്തെ ഷിവാലിക് ക്ലാസ് കപ്പലുകളെ അപേക്ഷിച്ച് മികച്ച സ്റ്റെൽത്ത് സാങ്കേതികവിദ്യ ഇതിനുണ്ട്.
കപ്പലിന്റെ ഏകദേശം 75 ശതമാനവും തദ്ദേശീയമായാണ് നിർമ്മിച്ചിരിക്കുന്നത്. 149 മീറ്റർ നീളമുള്ള കപ്പലിന് ഏകദേശം 6,670 ടൺ ഭാരമുണ്ട്. മണിക്കൂറിൽ 28 നോട്ട് വേഗതയിൽ സഞ്ചരിക്കാനും സാധിക്കും. ബ്രഹ്മോസ് ,സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും ബരാക്-8 ഉപരിതല-വ്യോമ മിസൈലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
76 എം.എം നേവൽ ഗണ്ണും ശത്രു മിസൈലുകളെ തകർക്കാൻ ശേഷിയുള്ള AK-630 ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ടോർപിഡോ ലോഞ്ചറുകളും റോക്കറ്റ് ലോഞ്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക നിരീക്ഷണത്തിനായി ഇസ്രായേൽ സഹകരണത്തോടെ വികസിപ്പിച്ച MF-STAR റഡാർ സംവിധാനമാണ് കപ്പലിന്റെ കണ്ണും കാതുമായി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

