‘അനധികൃത കന്നുകാലിക്കടത്ത്’: നിയമം കടുപ്പിച്ച് മഹാരാഷ്ട്ര
text_fieldsപ്രതീകാത്മക ചിത്രം
മുംബൈ: നിയമം ലംഘിച്ച് ആസൂത്രിതമായും ആവർത്തിച്ചും കന്നുകാലികളെ കടത്തുന്ന വ്യക്തികൾ, സംഘങ്ങൾ, സംഘടനകൾ എന്നിവർക്കെതിരെ അധോലോകക്കാർക്ക് എതിരെയുള്ള മകോക നിയമം ചുമത്താൻ നിർദേശം നൽകി മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ്. അവരവരുടെ അധികാര പ്രദേശങ്ങളിൽ അനധികൃത അറവുശാലകൾ ഇല്ലെന്ന് ഉറപ്പുവരുത്താനും കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കാനും മുനിസിപ്പൽ കോർപറേഷനുകൾ മുതൽ ഗ്രാമപഞ്ചായത്ത് വരെയുള്ള തദ്ദേശ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർമാർ, പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വാഹന ഗതാഗത വകുപ്പ് തുടങ്ങിയവർക്കും നിർദേശം നൽകി.
മറ്റു സംസ്ഥാനങ്ങളുമായി അതിരു പങ്കിടുന്ന ഇടങ്ങളിൽ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ നിയോഗിച്ച് ചെക്ക്പോസ്റ്റുകളുണ്ടാക്കാനും മിന്നൽ പരിശോധനക്ക് ഫ്ലൈയിങ് സ്ക്വാഡുകളുണ്ടാക്കാനും ഉത്തരവ് ആവശ്യപ്പെടുന്നു. ബലിപെരുന്നാളിലെ ബലി അറുക്കലിനായി താൽക്കാലിക ലൈസൻസ് നേടിയ അറവുശാലകളിൽ ശുചിത്വവും ബയോ മെഡിക്കൽ വെയിസ്റ്റ് സംവിധാനവും പരിശോധിച്ച് ഉറപ്പുവരുത്താനും ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ആവശ്യപ്പെടുന്നു. കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

