മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേത് അടക്കം 14 പത്രികകൾ അംഗീകരിച്ചു
text_fieldsമുംബൈ: 21ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേത് അടക്കം 14 പത്രികകൾ വരണാധികാരി അംഗീകരിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 14 ആണ്.
ഉദ്ദവ് താക്കറെയെ കൂടാതെ ശിവസേനയുടെ നീലം ഗോർഹെ, എൻ.സി.പിയുടെ ശശികാന്ത് ഷിൻഡെ, അമോൽ മിത്കരി, കിരൺ പവാസ്കർ, ശിവാജി റാവു ഗാർഗെ, കോൺഗ്രസിന്റെ രാജേഷ് റാത്തോഡ് അടക്കമുള്ളവരാണ് പത്രിക നൽകിയത്.
ഗോപിചന്ദ് പദാൽഖർ, പ്രവീൺ ദാത്കെ, രാജ്നീത് സിങ് മൊഹിതെ പാട്ടീൽ, അജിത് ഗോപ്ചന്ദെ, സന്ദീപ് ലെലെ, രമേശ് കരാദ് എന്നിവരാണ് ബി.ജെ.പിക്ക് വേണ്ടി പത്രിക നൽകിയത്. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 24ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഒമ്പത് സീറ്റിലേക്കാണ് മൽസരം.
മുഖ്യമന്ത്രിപദത്തിൽ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം നേരത്തെ ഉദ്ധവ് താക്കറെ തേടിയിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിനിടയിൽ തെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചത് മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധിക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുടെ സഹായം തേടിയത്.
നിലവിൽ എം.എൽ.എയൊ നിയമസഭ കൗൺസിൽ അംഗമോ അല്ലാത്ത ഉദ്ധവിന് മുഖ്യമന്ത്രിയായി തുടരണമെങ്കിൽ മേയ് 28 നു മുമ്പ് ഇവയിൽ ഏതെങ്കിലും ഒന്നിലേക്ക് തെരഞ്ഞെടുക്കപ്പെടണം. നിയമസഭ കൗൺസിലിലേക്ക് മത്സരിക്കാനായിരുന്നു നീക്കം. എന്നാൽ, കോവിഡിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചത് വിനയായി.
ഗവർണർ േക്വാട്ടയിലെ ഒഴിവിൽ ഉദ്ധവ് താക്കറെയെ നിയമസഭ കൗൺസിലിലേക്ക് നിയമിക്കാൻ സർക്കാർ ശിപാർശചെയ്തെങ്കിലും ഗവർണർ ഭഗത് സിങ് കോശിയാരി തീരുമാനം വൈകിക്കുകയാണ്. വിഷയത്തിൽ അറ്റോണി ജനറലിെൻറ ഉപദേശം തേടട്ടെയെന്നാണ് ഗവർണർ പറയുന്നത്. സർക്കാർ ശിപാർശ അംഗീകരിക്കാൻ ഗവർണറോട് ആവശ്യപ്പെടണമെന്ന് അഭ്യർഥിച്ചാണ് ഉദ്ധവ് പ്രധാനമന്ത്രിയെ വിളിച്ചത്.
ഹൈകോടതിയെ സമീപിക്കാനും സർക്കാർ ആലോചിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ നവംബർ 28നാണ് ഉദ്ധവ് താക്കറെ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ സർക്കാറിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
