സുപ്രീംകോടതിയിൽ കണക്കു തെറ്റിക്കുന്ന കണക്കുകൾ
text_fieldsന്യൂഡൽഹി: കണക്കു തെറ്റിക്കുന്ന കണക്കുകളാണ് തിങ്കളാഴ്ച സുപ്രീംകോടതിക്ക് മുമ്പാകെ വന്നത്. 170 എം.എൽ.എമാരുടെ പിന് തുണ സർക്കാർ അവകാശപ്പെട്ടപ്പോൾ, പ്രതിപക്ഷം ഉയർത്തിയത് 154 പേർ ഒപ്പിട്ട സത്യവാങ്മൂലം. മഹാരാഷ്ട്ര നിയമസഭയിലാകട്ടെ ആകെ അംഗസംഖ്യ 288.
മഹാരാഷ്ട്രയിലെ സർക്കാർ രൂപവത്കരണത്തെ ചോദ്യം ചെയ്ത് എൻ.സി.പി-കോൺഗ്രസ്-ശിവസേന കക്ഷികൾ ഫയൽ ചെ യ്ത ഹരജിയിൽ തിങ്കളാഴ്ച വാദം കേട്ടപ്പോഴാണ് ഇരുപക്ഷവും കണക്കുകൾ നിരത്തിയത്. 170 എം.എൽ.എമാരുടെ പിന്തുണ സർക്കാറിനുണ്ടെന്ന് ഗവർണറുടെ സെക്രട്ടറിയുടെ അഭിഭാഷകനായെത്തിയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഗവർണർക്ക് നൽകിയ കത്തും ഹാജരാക്കി.
എൻ.സി.പിയുടെ 54 എം.എൽ.എമാരുടെ പിന്തുണ അറിയിച്ചുള്ള കത്തും തുഷാർ മേത്ത കോടതിയിൽ വായിച്ചു. ബി.ജെ.പിയുടെ 105ഉം എൻ.സി.പിയുടെ 54ഉം ബാക്കി സ്വതന്ത്രരും ഉൾപ്പടെയാണത്രെ 170 അംഗങ്ങളുടെ പിന്തുണ.
എന്നാൽ, ഇതിന് ഖണ്ഡിച്ചുകൊണ്ട് 154 എം.എൽ.എമാർ പിന്തുണച്ച് ഒപ്പിട്ട സത്യവാങ്മൂലം സഖ്യകക്ഷികൾക്കായി വാദിച്ച മനു അഭിഷേക് സിങ് വി ഹാജരാക്കി. പിന്നീട് സത്യവാങ്മൂലം പിൻവലിച്ചെങ്കിലും പിന്തുണയുടെ കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്താനാണ് ഇത് ചെയ്തതെന്ന് സിങ് വി പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭയിലെ ആകെ അംഗസംഖ്യ 288 ആയിരിക്കെ 170 പേരുടെ പിന്തുണ സർക്കാറും 154 പേരുടെ പിന്തുണ പ്രതിപക്ഷവും ആവശ്യപ്പെടുമ്പോൾ കണക്കുകൾ കുഴഞ്ഞുമറിയുകയാണ്. സംഖ്യകളിലെ വൈരുദ്ധ്യങ്ങൾ മുഖവിലക്കെടുത്താവും സുപ്രീംകോടതിക്ക് അന്തിമ തീരുമാനത്തിലെത്താനാവുക.
288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 105 അംഗങ്ങളാണുള്ളത്. ശിവസേനക്ക് 56ഉം കോൺഗ്രസിന് 44ഉം എൻ.സി.പിക്ക് 54ഉം അംഗങ്ങളുണ്ട്. 145 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.