ലണ്ടനിലെ ചരിത്രസ്മാരകമായ ‘ഇന്ത്യാ ഹൗസ്’ മഹാരാഷ്ട്ര ഗവൺമെന്റ് വാങ്ങുന്നു; സ്വാതന്ത്ര്യദാഹികളായ ഇന്ത്യൻ വിദ്യാർഥികളുടെ സങ്കേതമായിരുന്നു
text_fieldsമുംബൈ: ലണ്ടനിലെ ചരിത്രസ്മാരകമായ ‘ഇന്ത്യാ ഹൗസ്’ മഹാരാഷ്ട്ര ഗവൺമെന്റ് വാങ്ങും. ഇതിനുള്ള തീരുമാനം ഗവൺമെന്റ് അംഗീകരിച്ചു. 1905 ൽ ശ്യാംജി കൃഷ്ണവർമ സ്റ്റുഡന്റ് ഹോസ്റ്റലായി തുടങ്ങിയതാണ് ഈ കെട്ടിടം.
വിനായക് ദാമോദർ സവർക്കർ ഇവിടെ താമസിച്ചിട്ടുണ്ട്. ഇതാണ് മഹാരാഷ്ട്ര ഗവൺമെന്റിനെ കെട്ടിടം വാങ്ങാനായി പ്രേരിപ്പിക്കുന്നത്. കൂടാതെ സ്വാതന്ത്ര്യ സമരസേനാനിയായ ബികാജി കാമ ഉൾപ്പെടെ അന്നത്തെ സ്വാതന്ത്ര്യദാഹികളായ ഇന്ത്യൻ വിദ്യാർഥകിളുടെ സങ്കേതംകൂടിയായിരുന്നു ഈ കെട്ടിടം.
മഹാരാഷ്ട്ര സാംസ്കാരിക മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സംയുക്ത സമ്മേളനത്തിലാണ് ഈ ചരിത്രസ്മാരകം വാങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്. നാസിക്കിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് ഇതു സംബന്ധിച്ച് ആദ്യം ആവശ്യമുന്നയിച്ചത്. ഇതു സംബന്ധിച്ച് വിവിധ വകുപ്പിലെ ഉന്നതരുടെ ഒരു സമിതിയെ നിയോഗിച്ചു. ഇത് വാങ്ങുന്നതും സംരക്ഷിക്കന്നതും സംബന്ധിച്ച് ഇവർ പഠനം നടത്തും.
നേരത്തെ നാഗ്പൂർ സാമ്രാജ്യ സ്ഥാപകനായ രഘുജി ബോൺസ്ലെയുടെ വാൾ മഹാരാഷ്ട്ര ഗവൺമെന്റ് ലണ്ടനിൽ നിന്ന് വാങ്ങിയിരുന്നു. വാൾ വീണ്ടെടുക്കാനായി ലണ്ടനിലെ ഇന്ത്യക്കാർ പറഞ്ഞതനുസരിച്ചാണ് ഗവൺമെന്റ് ലേലത്തിൽ പങ്കെടുത്ത് 47.15 ലക്ഷം രൂപക്ക് വാൾ വാങ്ങിയത്. അതുപോലെ ഇന്ത്യാ ഹൗസും ഏറ്റെടുക്കണമെന്നായിരുന്നു ബി.ജെ.പി എം.എൽ.എ ആവശ്യപ്പെട്ടത്.
കമ്മിറ്റി പഠിച്ചശേഷം റിപ്പോർട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കൈമാറും. അതിനുശേഷമായിരിക്കും മറ്റ് നടപടികൾ കെക്കൊള്ളുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

