'ബാബരി മസ്ജിദ് തകർക്കുമ്പോൾ ഞാൻ അതിന് സാക്ഷിയായിരുന്നു, അതിൽ എനിക്ക് അഭിമാനമുണ്ട്': മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
text_fieldsദേവേന്ദ്ര ഫഡ്‌നാവിസ്
നാഗ്പൂർ: അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ താൻ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അതിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നാഗ്പൂരിൽ സംഘടിപ്പിച്ച 'മന്ഥൻ 4 യുവ' എന്ന യുവജന സംവാദ പരിപാടിയിൽ സംസാരിക്കവെയാണ് ഫഡ്‌നാവിസ് ഈ പരാമർശം നടത്തിയത്.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായകമായ ഒരു ഘട്ടമായാണ് രാമജന്മഭൂമി പ്രക്ഷോഭത്തെ കാണുന്നതെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി. അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തതിന് പിന്നാലെ താൻ ജയിൽവാസമനുഭവിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. ഒരു സാധാരണ വ്യക്തിക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം വരെയെത്താൻ അവസരം നൽകിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കരുത്താണെന്നും ഫഡ്‌നാവിസ് പറഞ്ഞു.
തന്റെ ഇരുപതാം വയസ്സിൽ രാമജന്മഭൂമി പ്രക്ഷോഭത്തിൽ പങ്കെടുത്ത നാളുകളിലെ കഠിനമായ അനുഭവങ്ങളും ഫഡ്‌നാവിസ് പരിപാടിയിൽ പങ്കുവെച്ചു. അയോധ്യയിലേക്കുള്ള യാത്രയ്ക്കിടെ ലാത്തിച്ചാർജ്ജും വെടിവെപ്പും നേരിടേണ്ടി വന്നതായും, തുടർന്ന് അറസ്റ്റിലായി ബദൗൺ സെൻട്രൽ ജയിലിൽ 18 ദിവസത്തോളം തടവിൽ കഴിയേണ്ടി വന്നതായും അദ്ദേഹം ഓർത്തെടുത്തു. ജയിൽ മോചിതനായ ശേഷവും പ്രക്ഷോഭത്തിലേക്ക് തന്നെ മടങ്ങിയെത്തിയെന്നും, അങ്ങനെ 1992-ൽ ബാബരി ഘടന തകർക്കപ്പെടുമ്പോൾ താൻ നേരിട്ട് സാക്ഷിയായെന്നും ഫഡ്‌നാവിസ് പറയുന്നു.
കേവലം പ്രതിപക്ഷത്തിരിക്കാൻ മാത്രമാണ് തങ്ങൾ ജനിച്ചതെന്ന് കരുതിയ ഒരു കാലഘട്ടത്തിൽ നിന്നാണ് ബിജെപിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയമെന്നത് അധികാരത്തിനുള്ള വഴി മാത്രമല്ലെന്നും സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്കുള്ള ശക്തമായ ഉപകരണമാണെന്നും യുവജനങ്ങളെ ഓർമിപ്പിച്ച അദ്ദേഹം, താഴേത്തട്ടിൽ നിന്ന് പടിപടിയായി വളർന്ന് മുഖ്യമന്ത്രി പദം വരെ എത്തിയ തന്റെ ജീവിതവും ഗുജറാത്തിലെ ചായക്കച്ചവടക്കാരനിൽ നിന്ന് പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ജീവിതവും രാജ്യത്തെ ജനാധിപത്യത്തിന്റെ വലിയ സൗന്ദര്യമാണെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

