പുറത്താക്കിയ മുൻ ബി.ജെ.പി മന്ത്രി വീണ്ടും മഹാരാഷ്ട്ര മന്ത്രിസഭയിൽ
text_fieldsമുംബൈ: പുറത്താക്കിയ മുൻ വനം മന്ത്രി സഞ്ജയ് രാത്തോഡിനെ വീണ്ടും മന്ത്രിസഭയിലേക്ക് പരിഗണിച്ച് മഹാരാഷ്ട്ര സർക്കാർ. ടിക് ടോക് താരമായ പൂജ ചവാന്‍റെ ആത്മഹത്യയിൽ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെ ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ അംഗമായിരുന്ന രാത്തോഡിനെ പുറത്താക്കിയിരുന്നു. മരണപ്പെട്ട യുവതിയുമായി രാത്തോഡിന് ബന്ധമുണ്ടായിരുന്നെന്നും ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമായതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാരിനെ താഴെയിടുന്നതിനായി ഇപ്പോഴത്തെ മുഖ്യമന്ത്രിയായ ഏക്നാഥ് ഷിന്‍ഡെ നടത്തിയ നീക്കത്തിൽ സഞ്ജയ് രാത്തോഡ് വിമത പക്ഷത്തിനൊപ്പം നിന്നിരുന്നു. അധികാരത്തിലെത്തിയ ശേഷം രാത്തോഡിന് പദവി നൽകുന്നതിനെ എതിർത്ത് ബി.ജെ.പി സംസ്ഥാന യൂണിറ്റ് നേതാവ് ചിത്ര വാഖ് രംഗത്തെത്തി. ഒരു താരത്തിന്‍റെ മരണത്തിന് ഉത്തരവാദിയായ രാത്തോഡിന് വീണ്ടും പദവി നൽകുന്നത് നിർഭാഗ്യകരമാണെന്ന് ചിത്ര ട്വീറ്റ് ചെയ്തു.
എന്നാൽ, ഉദ്ധവ് സർക്കാരിന്‍റെ കാലത്ത് തന്നെ ഈ വിഷയത്തിൽ അന്വേഷണം നടന്നതാണെന്നും രാത്തോഡിന് ക്ലീന്‍ ചിറ്റ് നൽകിയിട്ടുള്ളതാണെന്നും ഏക്നാഥ് ഷിന്‍ഡെ ചൂണ്ടിക്കാട്ടുന്നു. അതിനാൽ രാത്തോഡിനെ മന്ത്രിപദവിയിലേക്ക് തിരിച്ച് വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യവത്മലിലെ ദിഗ്രാസ് മണ്ഡലത്തിൽ നിന്നുള്ള സാമാജികനാണ് രാത്തോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.