ഉത്തർ പ്രദേശിൽ മദ്റസ അധ്യാപകനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു
text_fieldsകൊല്ലപ്പെട്ട തൗസിഫ് റാസ, തള്ളിയിട്ട നിലയിൽ മൃതദേഹം
പട്ന: ബിഹാർ സ്വദേശിയായ മദ്റസ അധ്യാപകനെ ഉത്തർ പ്രദേശിലെ ബറേലിയിൽ വെച്ച് ഓടുന്ന ട്രെയിനിൽ വെച്ച് മർദിച്ച ശേഷം തള്ളിയിട്ട് കൊന്നു. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നിന്നുള്ള മുസ്‍ലിം പണ്ഡിതനും മദ്റസ അധ്യാപകനുമായ മൗലാന തൗസിഫ് റാസ മസ്ഹരിയെയാണ് (30) യാത്രാമധ്യേ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം മർദിച്ച ശേഷം ട്രെയിനിൽ നിന്നും തള്ളിയിട്ടത്. ഉത്തർ പ്രദേശിലെ ബറേലിയിൽ നടന്ന മതപരിപാടിയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ ഞായറാഴ്ച രാത്രിയിലാണ് സംഭവം.
ബറേലി റെയിൽവേ സ്റ്റേഷൻ പരിധിയിൽ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടമാണെന്നാണ് റെയിൽവേ പൊലീസ് റിപ്പോർട്ട്. എന്നാൽ, തൗസിഫ് റാസയുടെ കുടുംബം ഇത് നിഷേധിച്ചു. ഭാര്യ തബസ്സും ഖാതുമുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് മോഷണം ആരോപിച്ച് ഒരു സംഘം മർദിച്ചതെന്ന് കുടുംബം പറഞ്ഞു. കള്ളൻ എന്ന് വിളിച്ച് ചോദ്യം ചെയ്യുന്നതും, ശേഷം മർദിക്കുന്നതും വിഡിയോ കോളിനിടെ കണ്ടതായി തബസ്സും മാധ്യമങ്ങളോട് പ്രതികരിച്ചു. ‘മദ്റസ അധ്യാപകനാണെന്ന് പറഞ്ഞ്, ബാഗുതുറന്ന് പുസ്തകങ്ങൾ കാണിച്ചു. അക്രമികളിൽ നിന്നും രക്ഷപ്പെടാൻ സഹയാത്രികരോട് സഹായം തേടിയിട്ടും ആരും ഇടപെട്ടില്ല. ആരൊക്കെയോ തന്നെ മർദിക്കുന്നതായി ഫോണിൽ പറഞ്ഞുകൊണ്ടിരുന്നു. ഫോണിൽ താനും സഹായം ആവശ്യപ്പെട്ടിട്ടും ആരും തടയാൻ തയാറായില്ല. ഷർട്ടിൽ പിടിച്ച് വലിച്ചിഴക്കുന്നതും കണ്ടു. പിന്നീട് ഫോൺ കട്ടായി’ -തബസ്സും പറഞ്ഞു. ശേഷം, ഫോണിലേക്ക് നിരന്തരം വിളിച്ചിട്ടും എടുത്തില്ല. അടുത്ത ദിവസം പൊലീസ് ഓഫിസറാണ് ഫോണെടുത്ത് മറുപടി നൽകിയത്. ആദ്യം പരിക്കേറ്റതായി അറിയിച്ച പൊലീസ് പിന്നീട് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അപകട മരണമാണെന്നാണ് പൊലീസ് പറയുന്നതെങ്കിലും ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്നും തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിച്ചു.
അക്രമികൾക്കെതിരെ റെയിൽവേ മന്ത്രാലയവും പൊലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

